
തിരുവനന്തപുരം: പേട്ട അനീഷ് ജോർജ് കൊലപാതകത്തിൽ പ്രതി സൈമൺ ലാലൻ നൽകിയ മൊഴി കളവാണെന്ന് പൊലീസ്. കള്ളനാണെന്ന് തെറ്റിദ്ധരിച്ച് അനീഷിനെ കുത്തിയെന്നാണ് സൈമൺ ലാലൻ ഇന്നലെ പൊലീസിനോട് പറഞ്ഞത്. എന്നാൽ അനീഷിനെ സൈമണിന് നല്ല പരിചയമുണ്ടായിരുന്നുവെന്നും അനീഷിനെ ഉപദ്രവിക്കരുതെന്ന് ഭാര്യയും മക്കളും പറഞ്ഞിട്ടും അവരെ അവഗണിച്ചാണ് സൈമൺ കുത്തിയതെന്നും പൊലീസ് പറയുന്നു. സൈമൺ ലാലന്റേയും ഭാര്യയുടേയും മക്കളുടേയും അടക്കം മൊഴിയെടുത്ത ശേഷമാണ് ഈ നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
മരണപ്പെട്ട അനീഷ് മുമ്പും സുഹൃത്തായ പെൺകുട്ടിയെ കാണാൻ ഈ വീട്ടിൽ പോയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ വിവരം സൈമൺ ലാലനും അറിയാമായിരുന്നു. മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച സൈമണിനോട് മുറിയിൽ അനീഷാണെന്നും ഉപദ്രവിക്കരുതെന്നും ഭാര്യയും മക്കളും പറഞ്ഞിരുന്നു. എന്നിട്ടും സൈമൺ മുറി ചവിട്ടി തുറന്ന് അനീഷിനെ കുത്തുകയായിരുന്നു. അനീഷിൻ്റെ നെഞ്ചിലും മുതുകത്തുമാണ് കുത്തേറ്റത്. സൈമണിൻ്റെ മക്കളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് വീട്ടിലേക്ക് പ്രവേശിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
മകളുടെ മുറിയിൽ ശബ്ദം കേട്ടാണ് താൻ ഉണർന്നതെന്നും കള്ളനാണെന്ന് കരുതി വാതിൽ തള്ളിത്തുറന്നപ്പോഴാണ് അനീഷനെ കണ്ടതും പിന്നീട് തർക്കത്തിനിടെ അനീഷനെ കുത്തുകയായിരുന്നുവെന്നും സൈമൺ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് ലാലൻ തന്നെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി ഒരാളെ കുത്തിയെന്നും ആളെ ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. അനീഷ് ജോർജിനെ പൊലീസ് മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിക്കും മുൻപ് മരിച്ചു.
ബികോം രണ്ടാം വർഷവിദ്യാർത്ഥിയായ അനീഷും സൈമൺ ലാലയുടെ മകളും പരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു. ഒരേ പള്ളിയിലാണ് ഇരുകുടുംബവും പോകുന്നത്. പേട്ട റെയിൽവേപാളത്തിന് ഇരുവശത്തുമാണ് ഇവർ താമസിക്കുന്നത്. ലാലന്റ വീട്ടിന്റെ 800 മീറ്റർ അകലെയാണ് അനീഷ് താമസിക്കുന്നത്. പുലർച്ച പൊലീസെത്തി വിവരം പറയുമ്പോഴാണ് അനീഷ് വീട്ടിലില്ലെന്ന് വിവരം ഇവർ അറിയുന്നത്.
പ്രവാസിയായിരുന്ന ലാലൻ ഒന്നരവർഷം മുൻപാണ് നാട്ടിൽ മടങ്ങിയെത്തിയത്. പേട്ടചായക്കുടി ലൈനിലെ ഈഡൻ എന്ന ഈവിട്ടിലെ മുകളിലത്തെ നിലയിൽ സൈമണും ഭാര്യയും രണ്ട് മക്കളുമാണ് താമസച്ചിരുന്നത്. പുലർച്ചെ ഈ വീട്ടിൽ നിന്ന് വലിയ ബഹളം കേട്ടുവെന്ന് അയൽവാസികൾ പറഞ്ഞു. സംഭവം നടന്നയുടൻ പൊലീസ് സൈമണിന്റെ ഭാര്യയെയും മക്കളും ഇവിടെ നിന്ന് മാറ്റി. കൊലപാതകം താനാണ് നടത്തിയെന്ന് ലാലൻ സമ്മതിച്ചുവെന്ന് പറയുമ്പോഴും പ്രതിയുടെ മൊഴി പൊലീസ് പൂർണ്ണായും വിശ്വസിച്ചിരുന്നില്ല. വിശദമായ മൊഴിയെടുപ്പിലൂടെയാണ് ഒടുവിൽ സത്യം പുറത്തു വരുന്നത്.
ലാലന്റ മൊഴിയിൽ പെരുത്തക്കേടുണ്ടെന്നാണ് അനീഷിന്റെ ബന്ധുക്കളുടെ പരാതി. കള്ളനാണെന്ന് കരുതി ആക്രമിച്ചതെന്ന മൊഴി വിശ്വാസയോഗ്യമല്ല. പെൺകുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ വീട്ടിൽ സ്ഥിരമായ പോകുന്ന ആളാണ് അനീഷെന്നും ബന്ധുക്കൾ പറയുന്നു.
മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അനീഷിൻ്റെ മതാപിതാക്കൾ ആരോപിക്കുന്നത്. വീട്ടിൽ പ്രശ്നമാണെന്ന് പറഞ്ഞ് മകന് കോൾ വന്നതോടെയാണ് അവൻ അർധരാത്രി വീട് വിട്ടു ഇറങ്ങിയത്. കൊലയാളിയായ ലാലൻ്റെ മകളോ ഭാര്യയോ ആവാം അനീഷിനെ ഫോൺ ചെയ്തതെന്നും അനീഷിൻ്റെ കുടുംബം പറയുന്നു.
പഠനം കഴിഞ്ഞാൽ വീട്ടിൽ തന്നെ ഒതുങ്ങി കൂടുന്ന പ്രകൃതമാണ് മകൻ്റേത്. ഈ പെൺകുട്ടിയുമായി ദീർഘകാലമായി അനീഷിന് സൗഹൃദമുണ്ട്. പെൺകുട്ടിയുടെ അച്ഛന് മോനോട് വൈരാഗ്യമുണ്ടായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ ലാലൻ സൈമൺ വീട്ടിൽ ഒരു പ്രശ്നക്കാരനായിരുന്നു. ഈ വിവരം പെൺകുട്ടിയും അമ്മയും വീട്ടിൽ വന്ന് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അവിടെ പലപ്പോഴും പ്രശ്നമുണ്ടാക്കുമ്പോൾ പോയി പരിഹരിച്ചിരുന്നത് അനീഷായിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസം മകനും പെൺകുട്ടിയും അമ്മയും ലുലു മാളിൽ പോയിരുന്നു. ഭാര്യയും മക്കളും വീട് വിട്ട് പുറത്തു പോകുന്നത് സൈമൺ കർശനമായി വിലക്കിയിരുന്നു. അനീഷിനൊപ്പം പുറത്തു പോയ വിവരം അറിഞ്ഞ് സൈമൺ വീട്ടിൽ പ്രശ്നമുണ്ടാക്കിയിരിക്കാം എന്നാണ് സംശയിക്കുന്നതെന്നും അനീഷിൻ്റെ മാതാപിതാക്കൾ പറഞ്ഞു.
ബെഥനികോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിയായ അനീഷ് അടുത്തമാസം 17ന് ഇരുപതാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് അന്ത്യം. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ പേട്ട സിഐയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ രൂപീകരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam