
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിലെ പത്തൊമ്പത് വയസുകാരൻ അനീഷ് ജോർജിന്റെ (Aneesh George Murder) കൊലപാതകത്തിൽ നിർണായകമായേക്കുന്ന ഫോൺ രേഖകൾ പരിശോധിക്കുകയാണ് പൊലീസ്. പ്രതി സൈമൺ ലാലന്റെ ഭാര്യ പുലർച്ചെ തങ്ങളെ വിളിച്ച് അത്യാവശ്യമായി പൊലീസ് സ്റ്റേഷനിൽ പോകണമെന്ന് പറഞ്ഞുവെന്നാണ് അനീഷിന്റെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. 'മകൻ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോൺ കോൾ വന്നതിന് ശേഷമാണ്. ആ കോൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഫോൺ വന്നതോടെ മകനെ അന്വേഷിച്ചു. അപ്പോഴാണ് മകൻ വീട്ടിലില്ലെന്ന വിവരം മനസിലായത്'. അതോടെ സൈമണിന്റെ ഭാര്യയെ തിരികെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചുവെന്നും അനീഷിന്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ അനീഷിനെ കുറിച്ച് കൃത്യമായി മറുപടി അവർ നൽകിയില്ലെന്നും പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുവാനാണ് ആവശ്യപ്പെട്ടതെന്നും മാതാപിതാക്കൾ വ്യക്തമാക്കി.
പേട്ട ചായക്കുടി ലൈനിലെ സുഹൃത്തിന്റെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചെയാണ് അനീഷ് ജോർജ്ജ് കുത്തേറ്റ് മരിക്കുന്നത്. കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുന്നതിനിടെ അനീഷിനെ കുത്തിയതാണെന്നായിരുന്നു പൊലീസിൽ കീഴടങ്ങിയ സൈമണ്‍ ലാലൻ മൊഴി. എന്നാൽ ഈ മൊഴി കളവാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. അനീഷ് ജോർജ്ജും സൈമന്റെ മകളുമായിവർഷങ്ങളായി അടുപ്പമുണ്ട്. അനീഷിനെ സൈമണ്‍ലാലക്ക് മുൻപരിചയമുണ്ടായിരുന്നു. അനീഷ് ഈ വീട്ടിൽ വരാറുണ്ടെന്ന് സംശയം തോന്നിയ സൈമണ്‍ ജാഗ്രതയിലായിരുന്നു. പലർച്ചെ മകളുടെ മുറിയിൽ നിന്നും സംസാരം കേട്ടപ്പോള്‍ സൈമണ്‍ വാതിൽ ചവിട്ടി തുറന്നു. മുറിയിൽ അനീഷിനെ കണ്ട സൈമണ്‍ പ്രകോപിതനായി. ആക്രമിക്കരുതെന്ന ഭാര്യയും രണ്ടു പെണ്‍കുട്ടികളും കരഞ്ഞു പറഞ്ഞുവെങ്കിലും കത്തികൊണ്ട് നെഞ്ചിലും മുതുകിലും കുത്തിയെന്ന് പേട്ട പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam