Murder In Trivandrum : തിരുവനന്തപുരത്ത് മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു
തർക്കത്തിനിടെ അനീഷിനെ കുത്തുകയായിരുന്നുവെന്നാണ് സൈമണിന്‍റെ മൊഴി. തുടർന്ന് സൈമൺ തന്നെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി ഒരാളെ കുത്തിയെന്നും ആളെ ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ( Trivandrum ) പേട്ടയിൽ മകളുടെ സുഹൃത്തായ യുവാവിനെ അച്ഛൻ കുത്തിക്കൊന്നു ( Murder ). പേട്ട സ്വദേശി അനീഷ് ജോർജാണ് മരിച്ചത്. പെൺകുട്ടിയുടെ അച്ഛൻ സൈമൺ ലാല പൊലീസിൽ കീഴടങ്ങി. പുലർച്ചെ മൂന്നേകാലോടെ പേട്ട ചായക്കുടി ലൈനിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മകളുടെ മുറിയിൽ ശബ്ദം കേട്ടാണ് ഉണർന്നതെന്നാണ് സൈമൺ ലാലയുടെ മൊഴി. കള്ളനെന്ന് കരുതി വാതിൽ തള്ളിത്തുറന്നപ്പോഴാണ് അനീഷിനെ കണ്ടത്. തർക്കത്തിനിടെ അനീഷിനെ കുത്തുകയായിരുന്നുവെന്നാണ് സൈമണിന്‍റെ മൊഴി. തുടർന്ന് സൈമൺ തന്നെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി ഒരാളെ കുത്തിയെന്നും ആളെ ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
അനീഷ് ജോർജിനെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കും മുൻപ് മരിച്ചു. ബികോം രണ്ടാം വർഷ വിദ്യാർത്ഥിയായ അനീഷും സൈമൺ ലാലയുടെ മകളും പരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു. ഒരേ പള്ളിയിലാണ് ഇരു കുടുംബവും പോകുന്നത്. പേട്ട റെയിൽവേ പാളത്തിന് ഇരുവശത്തുമാണ് ഇവർ താമസിക്കുന്നത്. ഇരുകുടുംബവും തമ്മിൽ നല്ല പരിചയമുണ്ട്. പ്രവാസിയായിരുന്ന സൈമൺ ലാല ഒന്നരവർഷം മുൻപാണ് നാട്ടിൽ മടങ്ങിയെത്തിയത്. എന്നാൽ സൈമണിന്‍റെ മൊഴിയിൽ പെരുത്തക്കേടുണ്ടെന്നും കള്ളനാണെന്ന് കരുതി ആക്രമിച്ചതല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് അനീഷിന്‍റെ വീട്ടുകാരുടെ പരാതി. സംഭവത്തിക്കുറിച്ച് അന്വേഷിക്കാൻ പേട്ട സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു.