പെട്ടിമുടിക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒറ്റക്കെട്ടായി

By Jansen MalikapuramFirst Published Aug 6, 2021, 4:12 PM IST
Highlights

സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരന്തബാധിതര്‍ക്കായി ഒറ്റക്കെട്ടായി നിന്നതോടെ രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും സുഗമമായി നടന്നു. 


പെട്ടിമുടിയിലെ ദുരന്തബാധിതരുടെ പുനരധിവാസ പ്രക്രിയകള്‍ അതിവേഗത്തിലാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് 200 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥലം കണ്ടത്തി വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായി. ദുരന്തം നടന്ന ഏഴ് ദിവസത്തിനുള്ളില്‍ തന്നെ അര്‍ഹരായവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം റവന്യൂ വകുപ്പ് ഊര്‍ജിതമാക്കിയിരുന്നു. ഇതിനായി സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫിന്‍റെ നേതൃത്വത്തിലുള്ള 13 അംഗത്തെ ജില്ലാ ഭരണകൂടം നിയോഗിച്ചു.

നാല് ലയങ്ങളിലായി താമസിച്ചിരുന്നവരില്‍ ഭൂരിഭാഗം പേരും മരിച്ചതോടെ വിവിധ സ്ഥലങ്ങളിലായി കഴിഞ്ഞ ആശ്രിതരുടെ പേരുവിവരങ്ങളും വിശദാംശങ്ങളും ശേഖരിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റവന്യൂസംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളുമില്ലാതെ അര്‍ഹതരായവരുടെ പട്ടിക തയ്യാറാക്കുവാന്‍ കഴിഞ്ഞതോടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനായി.

ഭൂമി കണ്ടെത്താനുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചത് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു. കുറ്റിയാര്‍വാലിയില്‍ കണ്ടെത്തിയ തൊഴിലാളികള്‍ക്കുള്ള സൗജന്യ ഭൂമി പുനരധിവാസത്തിന് അനുയോജ്യമാണെന്ന് സെപ്റ്റംബര്‍ 17 ന് ജില്ലാ കളക്ടര്‍ നേരിട്ട നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വളരെ വേഗത്തില്‍ തന്നെ കണ്ടെത്തിയ സ്ഥലം അളന്നു തിരിച്ച് സെപ്റ്റംബര്‍ 27 ഓടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി.

ദുരന്തത്തിന്‍റെ 78 -ാം ദിവസം പട്ടയവിതരണമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനായി. ദുരന്തത്തിന്‍റെ 192 -ാം ദിവസമായ 2021 ഫെബ്രുവരി 14 ന് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ വീട് പണി പൂര്‍ത്തീകരിച്ചു. 1964 ഭൂ പതിവ് ചട്ട പ്രകാരം പട്ടയങ്ങളും തയ്യാറായതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സങ്കീര്‍ണ്ണതകള്‍ അതിവേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞു. കേരളപ്പിറവി ദിനമായ നവംബര്‍ 1 -ാം തീയതി പിണറായി സര്‍ക്കാര്‍ ഭൂമി തൊഴിലാളികള്‍ക്ക് കൈമാറി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!