
ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻറ് പി എ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിന്റെ സംഘാടകനായിരുന്നു പി എ നവാസ്. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മതവിദ്വേഷം ഉണ്ടാക്കുന്ന പ്രവൃത്തികൾ പ്രകടനത്തിൽ പാടില്ലെന്നായിരുന്നു, പ്രകടനത്തിന് അനുമതി നൽകി പൊലീസ് മുന്നോട്ട് വെച്ച വ്യവസ്ഥകളിലൊന്ന്.
മുദ്രാവാക്യം വിളിച്ചു കൊടുത്ത കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാറിന്‍റെ അറസ്റ്റ് ഇന്ന് രാത്രി രേഖപ്പെടുത്തി. ഇയാളെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വൈകിട്ട് ആലപ്പുഴ നഗരത്തില്‍ പ്രകടനം നടത്തി.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകർക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് പി എ നവാസിനെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലെ വീട്ടിലെത്തിയാണ് പിഎ നവാസിനെ കസ്റ്റഡിയിലെടുത്തത്.
മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ ഇന്ന് പുലര്‍ച്ചെ ഈരാറ്റുപേട്ടിയിലെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും സൗത്ത് പൊലീസ് സ്റ്റഷനിൽ വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷം രാത്രിയോടെയാണ് അന്‍സാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അൻസാറിനെയും നവാസിനെയും നാളെ കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണത്തിന് ശേഷമേ കുട്ടിയുടെ മാതാപിതാക്കളെ പ്രതിചേർക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂവെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam