
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയുമായി (sabarimala duty) സഹകരിക്കില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയതായി പ്രവർത്തനം തുടങ്ങുന്ന എമർജൻസി ഡിപ്പാർട്ട്മെന്റിലെ (trivandrum medical college) ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നും പിജി ഡോക്ടര്‍മാര്‍. ശബരിമല ഡ്യൂട്ടിക്ക് സാധാരണ ഗതിയില്‍ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരെയാണ് നിയോഗിക്കുന്നത്. എന്നാല്‍ ശബളപരിഷ്കരണത്തിലെ അപാകതകളുന്നയിച്ച ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി അവര്‍ക്ക് അമിതഭാരം നല്‍കാതെയാണ് പിജി ഡോക്ടര്‍മാരെ കൂടി ഇക്കുറി നിയമിക്കുന്നത്. നിലവിലെ തീരുമാനം തങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കുന്നതാണെന്നാണ് പിജി ഡോക്ടര്‍മാരുടെ വിമര്‍ശനം.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയതായി പ്രവർത്തനം തുടങ്ങുന്ന എമർജൻസി ഡിപ്പാർട്ട്മെന്റിലെ ഡ്യൂട്ടിയുമായും
സഹകരിക്കണ്ടെന്നാണ് പിജി ഡോക്ടര്‍മാരുടെ തീരുമാനം. ആളില്ലെങ്കില്‍ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണം. ചൂഷണത്തിന് നിന്ന് കൊടുക്കില്ല. കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കരുതെന്നും പിജി ഡോക്ടര്‍മാരുടെ അസോസിയേഷന്‍ പറഞ്ഞു. അതേസമയം നിലവില്‍ അത്യാഹിത വിഭാഗം കൈകാര്യം ചെയ്യുന്നത് പി ജി ഡോക്ടർമാരാണെന്നും പുതിയതായി ഏർപ്പെടുത്തുന്ന ഡ്യൂട്ടിയല്ല എമർജൻസി ഡിപ്പാർട്ട്മെന്റിലേതെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്. രണ്ടുമാസ കണക്കിലായിരിക്കും എമർജൻസി ഡിപ്പാർട്ട്മെന്റിൽ പിജി ഡോക്ടര്‍മാരെ ഡ്യൂട്ടിക്കിടുക. ഇത് പിജി ഡോക്ടര്‍മാര്‍ക്ക് പരിശീലനം കൂടിയാകുമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആശുപത്രി സൂപ്രണ്ട് ഡോ.എ നിസാറുദീൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam