
കൊച്ചി: ഐഎൻഎസ് വിക്രാന്തയുടെ വിവരങ്ങൾ തേടി കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോൺ കോളിൽ കസ്റ്റഡിയിലായ ആള്‍ കോഴിക്കോട് സ്വദേശി. കോഴിക്കോട് സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനുശേഷമായിരിക്കും തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു.
ഫോണ്‍ കോള്‍ വന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംശയത്തെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. രാഘവൻ എന്ന പേരിലാണ് കഴിഞ്ഞ ദിവസം ഫോണ്‍ കോൾ വന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് കൊച്ചി നാവികസേനയിലേക്ക് ഫോൺ കോളെത്തിയത്. ഐ എൻ എസ് വിക്രാന്തിന്‍റെ ലൊക്കേഷനാണ് കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച ഫോൺ കോളിലൂടെ ആവശ്യപ്പെട്ടത്.
നേവൽ ബേസ് അധികൃതരുടെ പരാതിയിൽ കൊച്ചി ഹാർബർ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്. ഓപ്പറേഷൻ സിന്ദൂർ നടക്കുന്ന സാഹചര്യത്തിലാണ് കോൾ വന്നത്. അതിനാൽ തന്നെ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി 2 നമ്പറുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തത്.