
തൃശൂർ: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്‍റെ മെമ്പർ സെക്രട്ടറിയെ നിയമിച്ചതിൽ ക്രമക്കേട് ആരോപിച്ച് ബിജെപി. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ ചട്ടങ്ങൾ ലംഘിച്ച് നിയമിച്ചെന്നാണ് ആരോപണം. മന്ത്രി ഇ പി ജയരാജന്‍റെ സുഹൃത്തായ ഡോ എസ് പ്രദീപ് കുമാറിനെ ചട്ടവിരുദ്ധമായി ശാസ്ത്ര സാങ്കേതിക കൗൺസിലിന്‍റെ മെമ്പർ സെക്രട്ടറിയായി നിയമിച്ചെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ തൃശൂരിൽ പറഞ്ഞു.
"ഇ പി ജയരാജന്‍റെ സുഹൃത്തിന് ചട്ടങ്ങൾ ലംഘിച്ച് കൊണ്ട് നിയമനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടു. സ്ഥിരം നിയമനം വേണമെന്ന ചട്ടം നിലനിൽക്കുമ്പോഴാണ് കരാർ അടിസ്ഥാനത്തിൽ പ്രദീപ് കുമാറിന് നിയമനം നൽകിയത്. ഒരു പദ്ധതിയ്ക്ക് 50 ലക്ഷം രൂപ വരെ ചെലവഴിക്കാൻ ഒപ്പിടേണ്ട ഉദ്യോഗസ്ഥസ്ഥാനത്തേക്കുള്ള നിയമനമാണ് ചട്ടവിരുദ്ധമായി നടത്തിയത്" ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
അഭിമുഖത്തിന് അപേക്ഷ പോലും ക്ഷണിക്കാതെ നിയമനം നടത്തിയത് സ്വജനപക്ഷപാതത്തിന്‍റെ ഉദാഹരണമാണെന്നും 56 വയസിന് മുകളിലുള്ളവരെ നിയമിക്കാൻ പാടില്ലെന്ന ചട്ടം നിലനിൽക്കുമ്പോഴും മതിയായ യോഗ്യതയില്ലാത്തയാളെയാണ് നിയമിച്ചതെന്നും ബിജെപി ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam