
കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായതെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തളിപ്പറമ്പിൽ സംഘടിപ്പിച്ച സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ടി കെ ഗോവിന്ദൻ എം എൽ എയെ പേരെടുത്ത് പറഞ്ഞായിരുന്നു പിണറായി വിമർശിച്ചത്. പാർട്ടിയെ തകർക്കുക എന്ന എതിരാളികളുടെ ഉദ്ദേശം മനസ്സിലാക്കാതെയാണ് അവസരവാദിയായ ടി കെ ഗോവിന്ദനെ ഒരു വിഭാഗം ആളുകൾ സ്വീകരിച്ചത്. ടി കെ ഗോവിന്ദനെ മനസാ സ്വീകരിച്ചതിൽ ഇപ്പോൾ പലർക്കും മനസ്താപം ഉണ്ടായിട്ടുണ്ടാകാമെന്നും പിണറായി അഭിപ്രായപ്പെട്ടു. പാർട്ടിയെ തകർക്കുക എന്ന ഉദ്ദേശം മനസിലാക്കാൻ കഴിയാതിരുന്ന ഒരു കൂട്ടം ആളുകൾ ടി കെ ഗോവിന്ദനെ സ്വീകരിക്കുന്ന നിലയുണ്ടായി. വ്യാജ പ്രചാരവേലയിൽ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് എൽ ഡി എഫിനൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇത്തവണ മാറി ചിന്തിച്ചത്. പാർട്ടി തകരണം എന്ന് ആഗ്രഹിക്കുന്നവർ അല്ല ഗോവിന്ദനെ സ്വീകരിച്ചത്. അവരിൽ ഇപ്പോൾ ഖേദിക്കുന്നവർ ഉണ്ടാകാം. ടി കെ ഗോവിന്ദനെ പോലെയുള്ള അവസരവാദിയെ മനസാ സ്വീകരിക്കാൻ തയ്യാറായത്തിൽ മനസ്താപം ഉള്ളവർ ഉണ്ടാകും. അവർ പാർട്ടി വികാരത്തോടെ ശരിയായ നിലപാട് സ്വീകരിക്കണമെന്നും പിണറായി ആഹ്വാനം ചെയ്തു.
ഏത് പരാജയവും ഗൗരവമായി കാണുന്ന പാർട്ടിയാണ് സി പി എം എന്ന് പിണറായി ചൂണ്ടിക്കാട്ടി. പക്ഷേ പാർട്ടിക്കൊപ്പം നിന്നവർ എന്ത് കൊണ്ട് മാറിയത്. ആരെയാണ് നിങ്ങൾ വിശ്വാസത്തിൽ എടുത്തത്. നിങ്ങൾ ചെയ്ത തെറ്റ് ഇപ്പോളെങ്കിലും തിരുത്തണം. പാർട്ടിയെ പരാജപ്പെടുത്താൻ മാത്രമുള്ള വീഴ്ച പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യവും പ്രതിപക്ഷ നേതാവ് അണികൾക്ക് മുന്നിൽ ഉയർത്തി. ടി കെ ഗോവിന്ദൻ എന്ന അവസരവാദി ജയിച്ചത് കൊണ്ട് എല്ലാ കാലക്കാലത്തെയും ജയമായി അതിനെ കാണേണ്ട. ഈ വിജയം എല്ലാക്കാലത്തും നിലനിൽക്കില്ലെന്നും സ്വീകരിച്ച നിലപാടുകളിലെ തെറ്റുകൾ തിരുത്തി പാർട്ടി വികാരത്തോടെ ശരിയായ വഴിയേ വരാൻ എല്ലാവരും തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട ഘട്ടമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തെ തുടർന്ന് സി പി എം എല്ലാം അവസാനിപ്പിക്കില്ലെന്നും ജനവിധിയെ മാനിച്ച് പാർട്ടി മുന്നോട്ട് പോകുമെന്നും പിണറായി വ്യക്തമാക്കി.
ഇടത് വിരുദ്ധ കുത്തൊഴുക്ക് എല്ലാ കാലത്തും അതിജീവിച്ച മണ്ഡലങ്ങളിൽ ഒന്നാണ് തളിപ്പറമ്പ്. കോൺഗ്രസിനും അടിത്തറ ഉള്ള മണ്ഡലമായിരുന്നു തളിപ്പറമ്പ്. പക്ഷേ ഭൂരിഭാഗം തെരെഞ്ഞെടുപ്പിലും ജയിച്ചത് സി പി എം ആണെന്നും പിണറായി ചൂണ്ടിക്കാട്ടി. 91 ന് ശേഷം 50 ശതമാനം എൽ ഡി എഫ് വോട്ട് നേടുന്ന മണ്ഡലമായി തളിപ്പറമ്പ് മാറിയിരുന്നു. ആ മണ്ഡലത്തിലാണ് 41 ശതമാനമായി വോട്ട് ഇത്തവണ കുറഞ്ഞത്. പക്ഷേ ഇത്തവണ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഗോവിന്ദൻ നേടിയത് മുമ്പ് യു ഡി എഫ് സ്ഥാനാർഥി നേടിയ വോട്ടിനേക്കാൾ കുറവായിരുന്നു. പക്ഷേ എന്നിട്ടും എൽ ഡി എഫ് പരാജയപ്പെട്ടു. കേരളത്തിൽ ആകെ അഴിച്ചു വിട്ട പ്രചാര വേലയിൽ പരാജയപ്പെടേണ്ട ഒരു മണ്ഡലമല്ല തളിപ്പറമ്പ്. എൽ ഡി എഫിനൊപ്പം അണിനിരന്നിരുന്നവർ തെറ്റിദ്ധരിക്കപ്പെട്ടു. അവർ എതിരെ നിന്നിട്ടുണ്ടാകാം. ഏത് പ്രതികൂല സാഹചര്യം ഉണ്ടായാലും സി പി എം വികാരം നെഞ്ചേറ്റുന്ന ജനം ഇവിടുണ്ട്. പക്ഷേ അവരിൽ ഒരു വിഭാഗം ഇക്കുറി എൽ ഡി എഫിന് വോട്ട് ചെയ്തില്ല. എന്താണ് നിങ്ങളെ വഴി തെറ്റിച്ചത്. അത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും തെറ്റ് തിരുത്തി എല്ലാവരും പാർട്ടിക്കൊപ്പം അണിനിരക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam