ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജോതാക്കൾ. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ആണ് ജലമേള ഉദ്ഘാടനം ചെയ്തത്.
പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേളയിൽ മേലുകരയും കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കൾ. എ ബാച്ചിൽ മേലുകര തുടർച്ചയായി രണ്ടാം വിജയം നേടിയപ്പോൾ ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിക്ക് ഹാട്രിക് ആണ്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ആണ് ജലമേള ഉദ്ഘാടനം ചെയ്തത്. എ ബാച്ച് പള്ളിയോടങ്ങളുടെ വാശിയേറിയ ഫൈനൽ മത്സരത്തിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മേലുകര പള്ളിയോടം മന്നം ട്രോഫി നേടിയത്. കോയിപ്പുറം പള്ളിയോടം രണ്ടാം സ്ഥാനത്ത് എത്തി. ബി ബാച്ച് ഫൈനൽ മത്സരത്തിലും ഫോട്ടോ ഫിനിഷ് ആയിരുന്നു.
തോട്ടപ്പുഴശ്ശേരി, മംഗലം, വന്മഴി പള്ളിയോടങ്ങളെ പിന്നിലാക്കിയാണ് കോറ്റാത്തൂർ കൈതക്കോടി ഹാട്രിക്ക് നേട്ടം കൈവരിച്ചത്. ഏ ബാച്ചിൽ 34 പള്ളിയോടങ്ങളും ബീ ബാച്ചിൽ 16 പള്ളിയോടങ്ങളും മത്സരിച്ചു. ഹീറ്റ്സുകൾ മുതൽ കാണികൾക്ക് ആവേശം ഉണ്ടാക്കുന്നതായിരുന്നു മത്സരങ്ങൾ. മികച്ച ചമയം പാട്ട് അച്ചടക്കം തുടങ്ങി വിവിധ ഇനങ്ങളിലും സമ്മാനങ്ങൾ നൽകി. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സാന്നിധ്യമാണ് ഇത്തവണ ശ്രദ്ധേയമാക്കിയത്. 33 വർഷത്തിന് ശേഷം ആണ് ഉപരാഷ്ട്രപതി പദവിയിൽ ഉള്ള ഒരാൾ ആറന്മുള ജലമേള ഉദ്ഘാടനം ചെയ്തത്. ജലഘോഷയാത്ര ആസ്വദിച്ച ശേഷം ആണ് ഉപരാഷ്ട്രപതി മടങ്ങിയത്.
