
തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ചതോ നിരക്ക് കുറയ്ക്കുകയോ ചെയ്യാത്ത സ്വകാര്യ ലാബുകള്‍ക്കെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിരക്ക് കുറച്ചത് വിശദമായ പഠനത്തിന് ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിപണി നിരക്കിനെ അടിസ്ഥാനമാക്കി ടെസ്റ്റിന് ആവശ്യമായ സംവിധാനത്തിന് വരുന്ന ചിലവ് 240 രൂപയാണ്. മനുഷ്യ വിഭവം കൂടി കണക്കാക്കിയാണ് 500 രൂപ നിരക്ക് നിശ്ചയിച്ചത്. മറ്റ് പല സംസ്ഥാനത്തും സമാന നിലപാടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 1700 രൂപയായിരുന്ന ആര്‍ടിപിസിആര്‍ നിരക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് 500 രൂപയാക്കി കുറച്ചത്. കഴിഞ്ഞ ദിവസം ഉത്തരവുമിറങ്ങി .
മുഖ്യമന്ത്രിയുടെ വാക്കുകള്‍
സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കി പുതുക്കി. ചില ലാബുകള്‍ ടെസ്റ്റിന് വിമുഖത കാണിക്കുന്നുണ്ട്. വിശദമായ പഠനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. വിപണി നിരക്കിനെ അടിസ്ഥാനമാക്കി ടെസ്റ്റിന് ആവശ്യമായ സംവിധാനത്തിന് വരുന്ന ചിലവ് 240 രൂപയാണ്. മനുഷ്യ വിഭവം കൂടി കണക്കാക്കിയാണ് 500 രൂപ നിരക്ക് നിശ്ചയിച്ചത്. മറ്റ് പല സംസ്ഥാനത്തും സമാന നിലപാടാണ് ഇക്കാര്യത്തിൽ.
പരാതികളുണ്ടെങ്കിൽ ചര്‍ച്ച ചെയ്യാവുന്നതാണ്. ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യില്ലെന്ന നിലപാട് ഇത്തരമൊരു ഘട്ടത്തിൽ എടുക്കരുത്. ലാബുണ്ടാവുക, സൗകര്യമുണ്ടാവുക എന്നത് അവരവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാവില്ല. നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുത്. ഭൂരിപക്ഷം സ്ഥാപനങ്ങളും ഇതിനോട് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. സഹകരിക്കാത്ത ചെറിയൊരു ന്യൂനപക്ഷം സഹകരിക്കണം. സര്‍ക്കാരിന്‍റെ ആഗ്രഹം അതാണ്. ടെസ്റ്റ് നടത്താൻ വിമുഖത കാണിക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ല. ട്രൂ നാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നുണ്ട്. ഇതൊരു അസാധാരണ സാഹചര്യമാണ്. വിസമ്മതം തുടരുകയാണെങ്കിൽ ആവശ്യമായ നിയമ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam