
തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് കാലം ഓര്‍മ്മിപ്പിച്ചുള്ള കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്റെ ആക്ഷേപങ്ങൾക്ക് അതിശക്തമായ ഭാഷയിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി പാർട്ടി തീരുമാനം അനുസരിച്ച്. കെ സുധാകരനെതിരെ അതിരൂക്ഷമായി നടത്തിയ വിമര്‍ശനം പിണറായി വിജയൻ ഒറ്റക്കെടുത്ത തീരുമാനം അല്ല. ആരോപണം ഉന്നയിച്ചാൽ അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് സിപിഎം തീരുമാനം. അതനുസരിച്ചാണ് എഴുതി തയ്യാറാക്കി വിശദമായ മറുപടി തന്നെ പിണറായി വിജയന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് വിവരം.
സിപിഎമ്മാണ് കേരളത്തിൽ മുഖ്യ ശത്രു എന്ന് പറഞ്ഞ് കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് കെ സുധാകരൻ എത്തുമ്പോൾ മുഖ്യമന്ത്രിക്ക് എതിരെ വ്യക്തപരമായും സര്‍ക്കാരിനെതിരെ പൊതുവായും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു പോകാനാണ് സിപിഎം തീരുമാനം. വ്യക്തിപരമായി ഉന്നയിക്കുന്ന ആരോപണങ്ങളോട് ഒന്നിനോട് പോലും വിട്ടുവീഴ്ചയുണ്ടാകില്ല. ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി നൽകും. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കി കൊടുക്കാനാണിതെന്നാണ് പാർട്ടി വിശദീകരണം.
സംഭവിച്ചതെന്തെന്ന് വിശദീകരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കുന്നു. ഇതിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ക്ക് കെ സുധാകരനും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണെന്ന ഓര്‍മവേണമെന്നും സിപിഎം പറയുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam