
തിരുവനന്തപുരം: മുസ്ലീം ലീഗിനും ജമാ അത്തെ ഇസ്ലാമിക്കുമെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). ലീഗ് ജമാ അത്തെ ഇസ്ലാമിയുടെ (Jamaat-e-Islami) മേലങ്കി അണിയുന്നുവെന്നും തീവ്രവര്‍ഗീയതയുടെ കാര്യത്തിൽ എസ്ഡിപിഐയോട് (SDPI) മത്സരിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം. വർഗീയതക്കെതിരെ നിലപാട് സ്വീകരിക്കാനാകാത്തതിനാൽ കോൺഗ്രസ് ശോഷിച്ചുവെന്നും ഇത് ലീഗിനും സംഭവിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
മതേതര വിശ്വാസികളെ ലീഗ് പുച്ഛിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിക്കെതിരെയും മുഖ്യമന്ത്രി വക രൂക്ഷ വിമർശനമുണ്ട്. പൊയ്മുഖം കാണിക്കാറുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്നാണ് ആക്ഷേപം. വർഗീയ ശക്തികളോട് സർക്കാർ ഒരു വിട്ടുവീഴ്ച്ചയും കാണിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നുണ പ്രചരിപ്പിച്ചാൽ വേഗം തിരിച്ചറിയും ഇത് പഴയ കാലമല്ലെന്ന് ലീഗ് നേതൃത്വം മനസിലാക്കണം. വഖഫ് നിയമം നിയമസഭയിൽ വന്നപ്പോൾ ലീഗ് നേതാവ് എതിർത്തില്ല. നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കരുതെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
മുസ്ലീം ലീഗ് തീവ്ര വർഗീയ നിലപാട് ഏറ്റെടുത്തെന്ന് ആവർത്തിച്ച മുഖ്യമന്ത്രി വർഗീയതക്കെതിരെ നിലപാട് സ്വീകരിക്കാനാകാത്തതിനാൽ കോൺഗ്രസ് ശോഷിച്ചത് പോലെ ലീഗിനും സംഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. വ്യക്തിപരമായ ആക്ഷേപങ്ങൾക്കുള്ള മറുപടിയും പിണറായിയുടെ ഭാഗത്ത് നിന്നുണ്ടായി. എൻ്റെ അച്ഛനും വഖഫ് ബോർഡ് പിഎസ്‍സിക്കു വിടുന്നതും തമ്മിൽ എന്താണ് ബന്ധമെന്നാണ് മുഖ്യന്‍റെ ചോദ്യം. ചെത്തുകാരൻ്റെ മകൻ എന്നത് അഭിമാനകരമാണ്. അമ്മയേയും പെങ്ങളേയും മുസ്ലീം ലീഗ് തിരിച്ചറിയണം. മുസ്ലീം ലീഗിൽ അണിചേർന്നവരിൽ ഭൂരിഭാഗവും മതനിരപേക്ഷതയുള്ളവരാണെന്നും ഇവർ നേതൃത്വത്തെ തിരുത്താൻ പറ്റുമെങ്കിൽ തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കെ റെയിലിൽ പിന്നോട്ടില്ല
കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് പിണറായി ആവർത്തിച്ചു. നാടിന് ആവശ്യമുള്ള പദ്ധതി നടപ്പാക്കാനാണ് സർക്കാർ നിൽക്കുന്നത്. കെ റയിൽ നടപ്പാക്കുമ്പോൾ ആരും പ്രയാസപ്പെടേണ്ടി വരില്ല. ദേശീയപാതയുടെ സ്ഥലം ഏറ്റടുത്ത നല്ല മാതൃക കെ റെയിലിലും നടപ്പാക്കും. മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam