
പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം ഇൻഡ് സമ്മിറ്റ് പരിപാടിയിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സദസിൽ ആളില്ലാത്തതിനാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. പരിപാടിയുടെ ഗൗരവം ഉൾകൊണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാണുമ്പോൾ കുറച്ചധികം പറയാനുണ്ട്. എന്നാൽ താനിപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെ ഒരു പരിപാടി ഇതുപോലാണോ നടത്തേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. സംഘാടകരെ വിമർശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം പാലക്കാട് പുതുശേരിയിൽ നടത്തുന്ന സമ്മിറ്റിനിടെയാണ് വിമർശനം.
സംഘാടകരെ വിമർശിച്ച മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നേരെയും രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. നാടിൻ്റെ വികസനം അറിയിക്കാതിരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ്. അറിയിക്കേണ്ട മാധ്യമങ്ങൾ അറിയിക്കേണ്ട എന്ന് വിചാരിക്കുന്നു. അപ്പോൾ അറിയേണ്ടവർ ഇക്കാര്യം അറിയാതെ പോകുന്നു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇകഴ്ത്താൻ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മേഖയിലെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ ശേഷമായിരുന്നു മാധ്യമ വിമർശനം. ഏത് സർക്കാർ ഭരിച്ചാലും ഇതെല്ലാം നടക്കുമെന്ന് ചിലർ പറയുന്നു. ഏത് സർക്കാർ ഭരിച്ചാലും ഇതൊന്നും നടക്കില്ല. അസാധ്യമെന്ന് വിചാരിച്ച പലതും ഈ സർക്കാർ നടപ്പിലാക്കി. ദേശീയപാത വികസനത്തിന് കേന്ദ്രം സഹായിച്ചില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് പണം നൽകി. കേരളത്തിന് സ്ഥലം ഏറ്റെടുക്കാൻ പണം തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam