തിരുവനന്തപുരം: പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എപ്പോൾ കേന്ദ്രസർക്കാർ അങ്ങനെ ഒരു നിലപാട് എടുക്കുന്നുവോ അത് സ്വാഗതാർഹമായ കാര്യമാണെന്നും അതിനായി സർക്കാർ കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികളെ കൊണ്ടുവരണമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ തയ്യാറാണെന്നും സർക്കാർ കേന്ദ്രത്തോട് പറഞ്ഞിട്ടുണ്ട്. ഇങ്ങോട്ടേക്ക് വരാൻ താല്പര്യമുള്ള പ്രവാസികളെ സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് ഇപ്പോൾ വലിയ തോതിൽ പ്രയാസമാണ്. അത് കണക്കിലെടുത്ത് കേരള ബാങ്ക് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ എംബസികള്‍ക്ക് നിർദ്ദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ വെച്ച എംബസി ബുള്ളറ്റിനുകള്‍ ഇറക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വിസിറ്റിങ്, ഹൃസ്വകാല വിസകളില്‍ പോയി വിദേശത്ത് കുടുങ്ങിയവരെ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് തിരികെയെത്തിക്കാൻ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.