
തിരുവനന്തപുരം: തിരുവനന്തപുരത്ത് സതേൺ സോണൽ കൗൺസിൽ യോഗത്തില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി. കോവളം ലീല റാവിസ് ഹോട്ടലിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ശനിയാഴ്ച രാവിലെ 10.30ക്ക് കോവളം ലീലാ റാവിസിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സോണൽ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുക. വൈകുന്നേരം കഴക്കൂട്ടം അൽ-സാജ് കണ്‍വെൻഷൻ സെൻററിൽ പട്ടിക ജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടിക ജാതി സംഗമവും അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം തിരുവനന്തപുരം ജില്ലാ ഭാരവാഹികളുടെ കോർ കമ്മിറ്റി യോഗത്തിലും പങ്കെടുത്ത ശേഷമായിരിക്കും മടങ്ങുക. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല.
നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചത് വിവാദമായിരുന്നു. അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു .
നെഹ്റുവിന‍്റെ പേരിലുള്ള ഒരു മല്‍സരത്തിന്‍റെ ഉദ്ഘാടനത്തിനായി അമിത് ഷായെ ക്ഷണിച്ചതില്‍ പിന്നില് ഗൂഢ താല്‍പ്പര്യങ്ങളുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നത്. ലാവലിനാണോ സ്വര്‍ണക്കടത്താണോ ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഐഎന്‍എസ് വിക്രാന്ത് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മടങ്ങിയതിന് ശേഷമാണ് അമിത് ഷാ എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam