നിലവിൽ സംസ്ഥാനത്തെ ഭക്ഷ്യസ്ഥിതി ഭദ്രം; പ്രതിസന്ധി തുടരുകയാണെങ്കിൽ സ്ഥിതി മാറിയേക്കുമെന്നും മുഖ്യമന്ത്രി

By Web TeamFirst Published Apr 21, 2020, 7:37 PM IST
Highlights

വരാനിരിക്കുന്ന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങള്‍ ഇപ്പോള്‍ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ സ്ഥിതിയില്‍ സംസ്ഥാനം ഭദ്രമാണെന്നും അക്കാര്യത്തില്‍ ഇപ്പോള്‍ ആശങ്കപ്പെടാന്‍ വകയില്ലെന്നും മുഖ്യമന്ത്രി 
വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കം പ്രയാസങ്ങളൊന്നും കൂടാതെ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എന്നാല്‍, ഈ പ്രതിസന്ധി തുടര്‍ന്ന് പോയാല്‍ സ്ഥിതി മാറിയേക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് വരാനിരിക്കുന്ന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങള്‍ ഇപ്പോള്‍ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

കാര്‍ഷിക മേഖലയില്‍ വലിയ തോതില്‍ ഇടപെടല്‍ നടത്തണമെന്നതാണ് അതില്‍ പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാവരും ചെറിയ തോതിൽ എങ്കിലും കൃഷി ചെയ്യണം. കൃഷി വകുപ്പ് തദ്ദേശ വകുപ്പുമായി ചേർന്ന് പുതിയ പദ്ധതികൾ തയ്യാറാക്കും. ഒരു തദ്ദേശ സ്ഥാപന അതിർത്തിയിലും ഭൂമി തരിശ്ശിടില്ല എന്ന് പ്രതിജ്ഞ എടുക്കണം. സ്വന്തമായി തരിശ് ഇട്ടവർ കൃഷി ചെയ്യണമെന്നും അല്ലെങ്കിൽ കൃഷി ചെയ്യാൻ ഭൂ ഉടമ അനുവദിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുത്തൻ കൃഷി രീതി അടക്കം കാര്‍ഷിക മേഖലയിൽ അടിമുടി മാറ്റത്തിന്‍റെ നാളുകളാണം വരാനിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ 25000 ഹെക്ടറിൽ നെൽ കൃഷി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിലെ ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക്ക്

അരി -  568556 ടൺ 

ആട്ട -  136631 ടണ്‍

പയര്‍ വര്‍ഗങ്ങള്‍ - 90231 ടണ്‍

ഉള്ളി - 2636 ടണ്‍ 

പഞ്ചാസാര - 12652 ടണ്‍ 

സണ്‍ഫ്ലവര്‍ ഓയില്‍ - 30,71000 ലിറ്റര്‍

വെളിച്ചെണ്ണ -21,55000 ലിറ്റര്‍

click me!