
തിരുവനന്തപുരം: വാളയാറിൽ പീഡനത്തിരയായ പെൺകുട്ടികൾ മരിച്ച സംഭവത്തിൽ കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് നിയമസഭയിൽ ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ . കേസ് നടത്തിപ്പിൽ വീഴ്ച വരുത്തിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി ഉത്തരവിൽ ഒപ്പുവച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ മേൽകോടതിയിൽ അപ്പീൽ നൽകും. മികച്ച അഭിഭാഷകരെ കേസ് നടത്തിപ്പ് ഏൽപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസ് അന്വേഷണത്തിലെ വീഴ്ച സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസിന്‍റെ ഭാഗത്ത് വീഴ്ച പ്രത്യേകം പരിശോധിക്കും. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാളയാറിൽ മരിച്ച പെൺകുട്ടികളുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് തരത്തിലുള്ള അന്വേഷണം ആണ് വേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതിയിൽ നിന്ന് ഉണ്ടാകണം. പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് ഇത് സംബന്ധിച്ച് തെറ്റിദ്ധാരണകളൊന്നും ഇല്ലെന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിന്‍റെ ഒരു ഘട്ടത്തിലും പാര്‍ട്ടി എന്ന നിലയിൽ സിപിഎം ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam