
കോട്ടയം: സംസ്ഥാനകമ്മിറ്റി ഉടൻ വിളിക്കണമെന്ന ജോസ് കെ മാണിയുടെ കത്ത് തള്ളി പിജെ ജോസഫ്. പാർലമെന്ററി പാർട്ടി യോഗത്തിൽ സമവായമുണ്ടാക്കിയ ശേഷം സംസ്ഥാനകമ്മിറ്റിയെന്ന നിലപാട് ജോസഫ് ആവർത്തിച്ചു. ഇതിനിടെ പ്രശ്നപരിഹാരത്തിന് അനുരഞ്ജനചർച്ചകൾ നടക്കുന്നുണ്ടെന്ന സൂചനകൾ ജോസ് കെ മാണിയും പി ജെ ജോസഫും നൽകി.
പാർലമെന്ററി പാർട്ടിയിലെ അംഗങ്ങളോട് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൊച്ചിയിലെത്താൻ ഇരുനേതാക്കളും ആവശ്യപ്പെട്ടിരുന്നു. അനുരഞ്ജനത്തിന് സഭാ നേതൃത്വം ഇടപെട്ടതിന് പിന്നാലെയായിരുന്നു ഇത്. ഇതിനിടെയാണ് ഇരുവിഭാഗവും സമ്മർദ്ദം ശക്തമാക്കിയത്.
സംസ്ഥാനകമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട ജോസ് കെ മാണി പുറത്ത് നടക്കുന്ന ചർച്ചകൾക്കൊന്നും ഔദ്യോഗികസ്വാഭാവമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കാനില്ലെന്ന നിലപാട് ശക്തമാക്കിയ പിജെ ജോസഫ് പിന്നോട്ടില്ലെന്ന് ആവർത്തിച്ചു.
കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം നൽകിയ കത്തും വിട്ടുവീഴ്ചയില്ലെന്ന് ജോസഫിന്റ നിലപാടും അടുത്ത ദിവസങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് മുന്നോടിയായുള്ള സമ്മർദ്ദതന്ത്രമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam