
തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3 യിലെ കണ്ടെയ്നറുകളിലെ ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു. കടലിൽ ഒഴുകി നടന്ന ചാക്കു കെട്ടുകൾ എട്ടോളം മത്സ്യ തൊഴിലാളികളുടെ വള്ളങ്ങളിലാണ് വിഴിഞ്ഞം തീരത്ത് എത്തിച്ചത്. പ്ലാസ്റ്റിക് പെല്ലെറ്റുകൾ അടങ്ങിയ ചാക്കു കെട്ടുകളാണിതെന്ന് കോസ്റ്റൽ പൊലീസ് അധികൃതർ പറഞ്ഞു. കടലിൽ മുങ്ങിയ ഏതോ കണ്ടയ്നർ കാലപ്പഴക്കം കൊണ്ട് പൊട്ടി ഉള്ളിലെ ചാക്കുകൾ വെള്ളത്തിന് മുകളിലേക്ക് എത്തിയതാണെന്നാണ് വിലയിരുത്തൽ. യുഎഇ നിർമ്മിതമായ പോളിപ്രൊപ്പലൈൻ ആണെന്നും 25 കിലോഗ്രാം ഭാരമുണ്ടെന്നും അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം തീരത്തു നിന്ന് ഏകദേശം 32 മുതൽ 50 ഓളം നോട്ടിക്കൽ മൈൽ ഉള്ളിൽ ഒഴുകി നടന്ന നിരവധി ചാക്കു കെട്ടുകളിൽ നിന്നും 150 ചാക്കുകളാണ് കരയ്ക്ക് എത്തിച്ചത്. ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പുറപ്പെട്ട മത്സ്യ തൊഴിലാളികൾ ഉൾക്കടലിൽ വച്ച് മൂന്നുമണിക്കൂറോളം കഷ്ടപ്പെട്ടാണ് വള്ളത്തിൽ കയറ്റിയത്. 2025 മേയ് 24നാണ് കണ്ടയ്നറുകളുമായ കപ്പൽ മുങ്ങിയത്. കപ്പലിൽ അപകടകരമായ 13 കണ്ടയ്നറുകൾ ഉൾപ്പെടെ 640 ഓളം കണ്ടയ്നറുകൾ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam