
കോഴിക്കോട്: മലബാർ മേഖലയിൽ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ വിദ്യാർത്ഥി - അധ്യാപക അനുപാതമനുസരിച്ച് ബാച്ച് പുനക്രമീകരണം നടപ്പാക്കണമെന്ന് അധ്യാപക സംഘടനകൾ. താത്കാലിക ബാച്ച് അനുവദിക്കുന്നത് കൊണ്ട് നേട്ടമില്ലെന്നും കോഴിക്കോട്ട് നടന്ന വിദഗ്ധ സമിതി സിറ്റിംഗിൽ അധ്യാപകർ ആവശ്യമുന്നയിച്ചു. വിധഗ്ധ സമിതിയുടെ ശുപാർശകൾ അടുത്തയാഴ്ച സർക്കാരിന് സമർപ്പിക്കും.
മലബാറിലെ പ്ലസ് വൺ പ്രവേശനം ഓരോ വർഷവും സങ്കീർണമാകുന്നത് കണക്കിലെടുത്താണ് പ്രശ്നം പഠിച്ച് ശുപാർശകൾ നൽകാൻ ഹയർസെക്കന്ർറി മുൻ ഡയറക്ടർ പ്രൊഫ വി കാർത്തികേയൻ നായർ അധ്യക്ഷനായ പ്രത്യേക സമിതിയെ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ചത്. സീറ്റ് ക്ഷാമം രൂക്ഷമായ മലബാർ മേഖലയിലും, സീറ്റ് അധികമുളള തെക്കൻ ജില്ലകളിലും സിറ്റിംഗ് നടത്തി വിവരശേഖരണം നടത്തുകയാണ് വിദഗ്ധ സമിതി.
കോഴിക്കോട്ട് നടന്ന ആദ്യ സിറ്റിംഗിൽ പ്രവേശന നടപടികളിലെ സങ്കീർണതകളും സീറ്റ് ക്ഷാമവും തന്നെയായിരുന്നു പ്രധാന പരാതി. ഓരോ വർഷവും സീറ്റ് ക്ഷാമം നേരിടുമ്പോൾ സ്വീകരിക്കാറുളള മാർജിനൽ സീറ്റ് വർദ്ധന ഇനി നടപ്പാക്കരുതെന്നാണ് അധ്യാപകർ മുന്നോട്ടുവച്ച ആവശ്യം.. ബാച്ചുകൾ അനുവദിക്കുമ്പോൾ അതത് സ്കൂളുകളിലെ ആവശ്യങ്ങൾ കണ്ടറിഞ്ഞാകണം. മറ്റ് ജില്ലകളിൽ അധികമുളള ബാച്ച് മലബാറിലേക്ക് കൊണ്ടുവരുമ്പോൾ അധ്യാപക തസ്തികകൾ നഷ്ടമാവരുതെന്നും കമ്മീഷന് മുന്നിൽ ആവശ്യമുയർന്നു.
പുതിയ ബാച്ചുകള്‍ക്കുള്ള അപേക്ഷകൾ നേരിട്ടു സ്വീകരിക്കുമെന്നതിനാല്‍ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും അപേക്ഷ നൽകാനെത്തി. ഇതുൾപ്പെടെ പരിഗണിച്ചാവും അടുത്ത അധ്യയനവർഷത്തെ പ്ലസ് വൺ സീറ്റ് പുനക്രമീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam