
തിരുവനന്തപുരം:നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. വിഷയവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ച് പരിശോധിക്കുമെന്ന് എസ്എഫ്ഐ പറഞ്ഞിരുന്നുവെന്ന് പി എം ആർഷോ പറഞ്ഞു. പരിശോധിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളാണ് രാവിലെ പറഞ്ഞത്. കലിംഗയിൽ പോയി പരിശോധന നടത്താൻ എസ്എഫ്ഐക്കാവില്ല. നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ ഒറിജിനലാണെന്നാണ് എസ്എഫ്ഐക്ക് ബോധ്യപ്പെട്ടതെന്നും പി.എം ആർഷോ മാധ്യമങ്ങളോട് പറഞ്ഞു. സർട്ടിഫിക്കറ്റുകൾ ഒറിജിനലെന്നാണ് എസ് എഫ് ഐയുടെ ബോധ്യം. ഹാജരുണ്ടോയെന്ന് ആദ്യം സംശയം ഉന്നയിച്ചത് എസ് എഫ് ഐ. ആണെന്നും ആർഷോ പറഞ്ഞു.
കുറ്റം കലിംഗ സർവ്വകലാശാലയുടേതെന്നും എസ്എഫ്ഐ. പഠിക്കാതെ സർട്ടിഫിക്കറ്റുകൾ നൽകുന്ന പല സർവ്വകലാശാലകളുണ്ട്. സർട്ടിഫിക്കറ്റുകൾ വ്യാജമെങ്കിൽ അന്വേഷണം വേണമെന്നും ആർഷോ പറഞ്ഞു. കേരള വിസിക്കെതിരെയും എസ്എഫ്ഐ ആരോപണമുന്നയിച്ചു. വിസിയുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ആർക്കും സംശയമില്ല. വിസി ആദ്യമായിട്ടല്ല രാഷ്ട്രീയം കളിക്കുന്നതെന്നും ആർഷോ ആരോപിച്ചു. വിവാദം ഉണ്ടായപ്പോഴാണ് നിഖിലിനെ മാറ്റി നിർത്തിയതെന്നും ആർഷോ വ്യക്തമാക്കി.
ഡിഗ്രി വിവാദത്തിൽ കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പൂർണ്ണമായും ന്യായീകരിച്ചാണ് എസ്എഫ്ഐ രംഗത്തെത്തിയത്. നിഖിൽ ഹാജരാക്കിയ കലിംഗ സർവ്വകലാശാലയിലെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയെന്ന് നേതൃത്വം വിശദീകരിച്ചു. 2018 മുതൽ 21 വരെ നിഖിൽ കലിംഗയിൽ റഗുലർ വിദ്യാർത്ഥിയായിരുന്നുവെന്നാണ് എസ്എഫ്ഐയുടെ വാദം.
നിഖിൽ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റെല്ലാം ഞങ്ങൾ പരിശോധിച്ചെന്നും എല്ലാം ഒറിജിനലാണെന്നും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. 'മുഴുവൻ ഡോക്യുമെന്റുകളും നിഖിൽ എസ് എഫ് ഐക്ക് മുന്നിൽ ഹാജരാക്കി. കലിംഗ യൂണിവേഴ്സിറ്റിയിൽ പഠിച്ചതും പാസായതും രേഖകളിൽ വ്യക്തമാണ്, എല്ലാം പരിശോധിച്ച് നിഖിലിന്റേത് വ്യാജ ഡിഗ്രിയല്ലെന്ന് ഉറപ്പാക്കിയെന്നും ആർഷോ അവകാശപ്പെട്ടു.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നേരിട്ടെത്തി കണ്ടാണ് തന്റെ കൈവശമുള്ള ബികോം സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്.
അതിനിടെ നിഖില്‍ തോമസിന്‍റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ എസ് യു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. വ്യാജ രേഖ കേസില്‍ വഞ്ചനക്കിരയായവരുടെ പരാതിയിലേ കേസെടുക്കാനാവൂവെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കുന്നത്.
വ്യാജ ഡിഗ്രി വിവാദം: നിഖിൽ ഹാജരാക്കിയ രേഖയെല്ലാം ഒറിജിനലെന്ന് പിഎം ആർഷോ, എസ്എഫ്ഐയുടെ പൂർണ്ണ പിന്തുണ
എസ്എഫ്ഐ നേതാവിന്റെ വ്യാജ ഡിഗ്രി: എംഎസ്എം കോളേജ് പ്രതിക്കൂട്ടിൽ, വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം