
കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായുള്ള പേട്ട മുതൽ എസ്.എൻ.ജംഗ്ഷൻ വരെയുള്ള 1.7 കിലോമീറ്റര്‍ ദൂരത്തിലെ സര്‍വ്വീസ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് ആറ് മണിക്ക് സിയാൽ കണ്‍വൻഷൻ സെൻ്ററിൽ വച്ചാകും പദ്ധതിയുടെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുക്കും.
പാതയിൽ നേരത്തെ തന്നെ സുരക്ഷാ പരിശോധന അടക്കമുള്ള നടപടികൾ പൂര്‍ത്തിയായിരുന്നു. മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണർ അഭയ് റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 1.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതയില്‍ പരിശോധന നടത്തിയത്.ട്രെയിൻ ഓടിച്ചു നോക്കിയും അനുബന്ധ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയുമാണ് സംഘം ചെയ്തത്.പുതിയതായി തുറക്കുന്ന വടക്കേക്കോട്ട,എസ്.എൻ ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിലെ എസ്കലേറ്റര്‍,പ്ലാറ്റ് ഫോം സൗകര്യങ്ങള്‍,സിഗ്നലിംഗ്,സ്റ്റേഷൻ കണ്‍ട്രോള്‍ റൂം,അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയെല്ലാം സംഘം പരിശോധിച്ചു.
ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത്.453 കോടി രൂപ നിര്‍മാണചിലവ് വന്ന പദ്ധതി 2019 ഒക്ടോബറിലാണ് ആരംഭിച്ചത്.വടക്കേക്കോട്ട,എസ്.എൻ ജംഗ്ഷൻ എന്നിങ്ങനെ രണ്ട് സ്റ്റേഷനുകള്‍ കൂടി തുറക്കുന്നതോടെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിനാലായി ഉയരും.ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 25 സ്റ്റേഷനുകളില്‍ ഇനി തൃപ്പുണിത്തുറ ടെര്‍മിനല്‍ സ്റ്റേഷൻ മാത്രമാണ് പൂര്‍ത്തിയാവാനുള്ളത്.
ലൈറ്റ് മെട്രോ പദ്ധതികളുടെ ഡിപിആര്‍ ഉടൻ സമര്‍പ്പിക്കുമെന്ന് ബെഹ്റ
കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോകളുടെ വിശദമായ പദ്ധതി രേഖ അടുത്തു തന്നെ തയ്യാറാക്കുമെന്ന് കാെച്ചി മെട്രോ എം ഡി ലോക്നാഥ് ബെഹ്റ. ഇരു നഗരങ്ങളിലെയും സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കിയതിന് ശേഷം മാത്രമേ അനുയോജ്യമായ മെട്രോ ഏതെന്ന് തീരുമാനിക്കുകയുള്ളൂവെന്നും ലോക് നാഥ് ബഹ്റ കൊച്ചിയില്‍ പറഞ്ഞു.
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റയില്‍ കാെണ്ടു വരുന്നതിന് മുന്നോടിയായി സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം കെ എം ആർ എൽ തുടങ്ങിക്കഴിഞ്ഞെന്ന് എം.ഡി ലോക് നാഥ് ബഹ്റ പറഞ്ഞു.ഇരു നഗരങ്ങളിലും മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സമഗ്ര ഗതാഗത പദ്ധതിയിൽ തയ്യാറാക്കുക.
കോഴിക്കോട് 26 കിലോമീറ്റർ ദൈര്‍ഘ്യത്തിലും തിരുവനന്തപുരത്ത് 39 കിലോമീറ്റർ ദൈര്‍ഘ്യത്തിലുമാണ് മെട്രോ സർവീസ് തുടങ്ങുക. ഇരു നഗരങ്ങളിലും ഒരേ സമയം നിർമാണ പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യം.ഇത് പദ്ധതിയുടെ ചിലവ് കുറക്കും.കാെച്ചി മെട്രോ കാക്കനാട് വരെ ദീർഘിപ്പിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ എഴുപത്തിയഞ്ചു ശതമാനം പൂർത്തിയായി കഴിഞ്ഞെന്നും കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിക്കാത്തതിനാലാണ് നിർമാണം ആരംഭിക്കാൻ സാധിക്കാത്തതെന്നും കെ.എം.ആര്‍.എല്‍. എംഡി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam