
ദില്ലി: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി എഫ് സർക്കാരിന്റെ നിലപാടിനെതിരെ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എം എൽ എയും രൂക്ഷവിമർശനവുമായി രംഗത്തെത്തി. പി എം ശ്രീയുമായി ബന്ധപ്പെട്ട് കേരളം ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് പാർലമെന്റിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ആദർശ് എം സജി ചൂണ്ടിക്കാട്ടി. എൽ ഡി എഫ് സർക്കാർ അറബിക്കടലിൽ എറിഞ്ഞ പദ്ധതി കെ എം ഷാജി മുങ്ങാംകുഴിയിട്ട് തപ്പിയെടുത്ത് വി ഡി സതീശന് എത്തിച്ചുനൽകുകയാണെന്നും സംസ്ഥാനത്ത് ആർ എസ് എസ് അജണ്ട നടപ്പിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആരോപിച്ചു. കേരള ജനത കേരളം ഭരിക്കുന്ന സംഘപരിവാർ സർക്കാരിനെ പ്രതിരോധിക്കും. ആർ എസ് എസ് അജണ്ട പാഠ്യപദ്ധതിയുടെ നടപ്പാക്കാൻ ശ്രമിക്കുകയാണ് വി ഡി സതീശൻ. കേരളത്തിലെ മുഖ്യമന്ത്രി ആർ എസ് എസ് മുഖ്യമന്ത്രിയെ പോലെ പെരുമാറുന്നുവെന്നും ആദർശ് എം സജി വിമർശിച്ചു.
പി എം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാൻ കഴിയുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടും യു ഡി എഫ് സർക്കാർ മുന്നോട്ട് പോകുന്നത് ഏത് ഡീലിന്റെ ഭാഗമായിട്ടാണെന്ന ചോദ്യമാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉയർത്തിയത്. മുൻ ഇടത് സർക്കാർ കരാർ മരവിപ്പിക്കാനാവശ്യമായ നടപടികളാണ് സ്വീകരിച്ചതെന്നും ഒരു ഫയലും അന്ന് മുന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു ഡി എഫ് അധികാരത്തിൽ വന്ന ഉടൻ തന്നെ പി എം ശ്രീയുടെ ഫയൽ തപ്പിയെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധികാരത്തിൽ വന്നാൽ പി എം ശ്രീ പദ്ധതി അറബിക്കടലിൽ തള്ളുമെന്ന് പറഞ്ഞ യു ഡി എഫിന്റെ അറബിക്കടലിലെ വെള്ളം ഇപ്പോൾ വറ്റിപ്പോയോ എന്നും വി കെ സനോജ് പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പി എം ശ്രീയുടെ പേരിൽ കടുത്ത വർഗീയത പ്രചരിപ്പിച്ചാണ് യു ഡി എഫ് വിജയം നേടിയതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. എൻ ഇ പി നിർദ്ദേശിക്കുന്ന പാഠ്യപദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നതിലൂടെ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ വരെ പഠിപ്പിക്കാൻ ഒരുങ്ങുന്നവർ അതിൽ ഗാന്ധിവധം ഉൾപ്പെടുത്തില്ലെന്നും ഇവർ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam