പിഎസ്‍സി പരീക്ഷാക്രമക്കേടിലെ ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ച് പിന്നോട്ടില്ല. മൊഴി നൽകാൻ എത്തിയേ പറ്റൂ എന്ന് കാട്ടി പിഎസ്‍സിക്ക് ഐ ജി അജീതബീഗം കത്ത് നൽകും. കമ്മീഷൻ അംഗങ്ങൾക്ക് പ്രത്യേക പരിഗണനയില്ലെന്ന് വാദം.

തിരുവനന്തപുരം: പിഎസ്‍സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ചോദ്യംചെയ്യലിൽ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയേ പറ്റൂ എന്ന് കാട്ടി പിഎസ്‍സി അംഗങ്ങൾക്ക് ഐജി അജിത ബീഗം കത്ത് നൽകും. പിഎസ്‍സി കമ്മീഷൻ അംഗങ്ങൾക്ക് പ്രത്യേക പരിഗണന ക്രിമിനൽ ചട്ടം നൽകുന്നില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കില്ലെന്ന് പിഎസ്‍സി അംഗങ്ങൾ കത്ത് നൽകിയിരുന്നു. നിയമസഭ സമിതി വിളിച്ചിട്ടും പോയിട്ടില്ലെന്നാണ് പിഎസ്‍സി വിശദീകരിക്കുന്നത്. എന്നാല്‍, നിയമസഭ സമിതിയും കേസന്വേഷണവും രണ്ടായി കാണണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ മറുപടി.

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ കേസെടുത്തുവെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ല. ഇന്ന് മുതൽ ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തി മൊഴി നൽകാൻ നാല് അംഗങ്ങള്‍ക്കാണ് നോട്ടീസ് അയച്ചിരുന്നു. വിവര ശേഖരത്തിന്‍റെ ഭാഗമായാണ് ആദ്യം അംഗങ്ങളെയും പിന്നീട് ചെയർമാന്‍റെ മൊഴിയെടുക്കാനാണ് ക്രൈബ്രാഞ്ച് തീരുമാനിച്ചത്. എന്നാൽ, ചോദ്യം ചെയ്യലിന് അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടെന്നാണ് പിഎസ്‍സി യോഗത്തിൽ തീരുമാനമെടുത്തത്. പിഎസ്‍സി ആസ്ഥാനത്ത് വന്ന് മൊഴിയെടുത്താൽ സഹകരിക്കുമെന്നാണ് പിഎസ്‍സി ക്രൈംബ്രാഞ്ച് ഐജിയോട് ആവശ്യപ്പെട്ടത്.

നേരത്തെ, പിഎസ്‍സി സെക്രട്ടറിയെ നിയമസഭ പെറ്റീഷൻ കമ്മിറ്റി വിളിച്ചു വരുത്താൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഭരണഘടന സ്ഥാപനമായതിനാൽ ഹാജരാകേണ്ടെന്ന ഉത്തരവിട്ടു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നോട്ടീസിനെ പിഎസ്‍സി പ്രതിരോധിക്കുന്നത്. അന്വേഷണ നിർണായഘട്ടത്തിലെത്തി നിൽക്കേയാണ് അനിശ്ചിതത്വം തുടരുന്നത്. മൂല്യനിർണയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ക്രെംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ പരീക്ഷയിലെ രണ്ട് നിയമനങ്ങള്‍ പുനപരിശോധിക്കണമെന്നും. രണ്ട് കത്തിലും പിഎസ്‍സി നിലപാട് നിര്‍ണായകമാണ്.

YouTube video player