കൊച്ചി: ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിന് എതിരായ പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന് പ്രതിയുടെ സഹായി അഞ്ജലി. സാമ്പത്തിക പ്രശ്നങ്ങളാണ് ആരോപണത്തിന് പിന്നിൽ. തട്ടിപ്പുകൾ പുറത്തറിയുമെന്ന പേടിയാണ് തനിക്കെതിരെ ആരോപണവുമായി രംഗത്തെത്താൻ പരാതിക്കാരെ പ്രേരിപ്പിച്ചതെന്നുമാണ് അഞ്ജലി ആരോപിക്കുന്നത്. പ്രതികരണം ഒരു വീഡിയോയായി പുറത്തുവിടുകയായിരുന്നു അഞ്ജലി.
അവർ പറയുന്നതിങ്ങനെ:
''ഇവർ തുടക്കം മുതലേ പൈസയുടെ ആവശ്യത്തിനായിട്ട്, അതായത് വട്ടിപ്പലിശയ്ക്ക് പണം കൊടുക്കുന്ന ഈ സ്ത്രീയും അവരുടെ കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്ത് വരാതിരിക്കാൻ എന്‍റെ ജീവിതം വച്ചാണ് കളിച്ചുകൊണ്ടിരുന്നത്. അവര് സ്വന്തം മകളെ വരെ വച്ച് എന്‍റെ നേർക്ക് ഇല്ലാത്ത ആരോപണങ്ങളുണ്ടാക്കും എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എനിക്കറിയാം, നാളെ പല കള്ളക്കേസുകളും എനിക്ക് നേരെ വരും. എന്‍റെ നേരെയുള്ള ആരോപണങ്ങൾ എന്ന് പറയുന്നത് മയക്കുമരുന്നിന്‍റെ ഏറ്റവും വലിയ ഡീലറാണ് ഞാനെന്നാണ്. ഹണിട്രാപ്പിലേക്ക് ആളുകളെ പെടുത്തുന്നയാളാണ് ഞാൻ എന്നെല്ലാമാണ് അവരുടെ ആരോപണം. കള്ളപ്പണം, പണം തട്ടിപ്പ് ഇവയൊക്കെ ഞാൻ ചെയ്യുന്നുവെന്നാണ് അവർ പറയുന്നത്. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് നല്ലവണ്ണം എനിക്കറിയാം. അത് പുറത്തുവരാതിരിക്കാനാണ് അവർ ഇത്രയും കാട്ടിക്കൂട്ടുന്നത്. എന്‍റെ ഓഫീസിൽ ജോലി ചെയ്യുന്ന ഏതെങ്കിലും ഒരു പെൺകുട്ടി പറയട്ടെ, അഞ്ജലി ഇങ്ങനെ ഒരു പെൺകുട്ടിയെ കൊണ്ടുപോയെന്ന്. എന്‍റെ ഓഫീസിലെ എല്ലാ സ്റ്റാഫ് ലിസ്റ്റും ക്ലയന്‍റ് ലിസ്റ്റും എന്‍റെ പക്കലുണ്ട്. മറ്റ് പല വ്യക്തികളെ വച്ചിട്ടും, എനിക്കെതിരെ കള്ളക്കേസ് കൊടുക്കും എന്ന് ഞാനറഞ്ഞിട്ടുണ്ട്. ചെയ്തോട്ടെ, പക്ഷേ പത്തൊമ്പത് വയസ്സ് മുതൽ ഞാൻ ജോലി ചെയ്ത് കഷ്ടപ്പെട്ട് എത്തിയിട്ടുള്ള ഉന്നതപദവിയാണ് ഇവർ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്''
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയതിനാൽ ഭീഷണി ഭയന്നാണ് പരാതി പറയാൻ കാലതാമസം ഉണ്ടായതെന്നും ഇവർ മൊഴി നൽകിയിരുന്നു.
ഇതിനെതിരെ ഹോട്ടലുടമ റോയ് വയലാട്ട് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പരാതിക്കാർ തന്നെ ഇങ്ങോട്ട് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.
ഇതിനിടെ, റോയ് വയലാട്ടിന്‍റെ സഹായി അഞ്ജലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മയും മകളും രംഗത്ത് വന്നു. കോഴിക്കോട് വെച്ച് പരിചയപ്പെട്ട തങ്ങളെ ജോലി വാഗ്ദാനം നടത്തിയാണ് അഞ്ജലി കൊച്ചിയിലേക്ക്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചു. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാർ മൊഴി നൽകിയിട്ടുണ്ട്. കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ റോയ് വയലാട്ട് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടെയിലാണ് പുതിയ കേസ്. റോയ് വയലാട്ട് മറ്റ് പെൺകുട്ടികളെ സമാനമായ രീതിയിൽ ഉപദ്രവിച്ചതിന് ചില തെളിവുകളുണ്ടെന്നും കൂടുതൽ പരാതികൾ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് വ്യക്തമാക്കി.
കോഴിക്കോട് സ്വദേശികളായ അമ്മയും മകളും ഉന്നയിച്ച പരാതി ശരിയല്ലെന്നും, ഹോട്ടലിൽ വെച്ച് പരിചയപ്പെട്ട പരാതിക്കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയില്ലെന്നും കാണിച്ചാണ് റോയ് വയലാട്ട് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്.
ഹോട്ടലിൽ വെച്ച് ഇരുവരെയും മൂന്നാം പ്രതിയായ അഞ്ജലി പരിചയപ്പെടുത്തിയിരുന്നു. അതിന് ശേഷം സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കൊപ്പം പരാതിക്കാർ പുറത്ത് പോയി ഭക്ഷണം കഴിച്ചു. എന്നാൽ പിന്നീട് തനിക്കെതിരെ ലൈംഗിക പീഡന കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു ഇവർ. തന്നോട് ശത്രുതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും ഇതിന് പിറകിലുണ്ടെന്നും റോയ് അടക്കമുള്ളവർ ഹർജിയിൽ പറയുന്നു. ഹർജിയിൽ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam