
കൊച്ചി: പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മഞ്ചേരി പോക്സോ കോടതി പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ച ഉത്തരവിലാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.
41കാരനായ മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നൃത്ത പഠനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. കേസിൽ അതിജീവിതയുടെ പ്രായം 18 വയസ്സിലും താഴെയാണെന്ന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ എസ്‌എസ്എൽസി ബുക്ക്, സ്കൂൾ അഡ്മിഷൻ രജിസ്റ്റർ എന്നിവ മതിയായ തെളിവ് അല്ലെന്നായിരുന്നു പ്രതിയുടെ വാദം.
എന്നാൽ എസ്‌എസ്എൽസി സർട്ടിഫിക്കറ്റ് കുട്ടിയുടെ പ്രായം തെളിയിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള രേഖയാണെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ഡി എൻ എ പരിശോധനയിൽ തെളിഞ്ഞതായും കോടതി ചൂണ്ടിക്കാണിച്ചു. കുട്ടിയുടെ പ്രായം 18ൽ താഴെയായിരുന്നതിനാൽ, ഉഭയസമ്മത പ്രകാരം ഉണ്ടായ ബന്ധമാണെന്ന വാദത്തിന് ഒരു പ്രസക്തിയുമില്ലെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam