
പത്തനംതിട്ട: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ നടുറോഡിൽ അകാരണമായി തല്ലി ചതച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ സ്ഥലംമാറ്റി. എസ്പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കും. വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഎജിക്ക് നൽകി.
ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷനിലായിരുന്നു സംഭവം. വിവാഹാനുബന്ധിച്ച ചടങ്ങിന് പോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. 20 അംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലർ പുറത്തിറങ്ങി നിൽക്കുമ്പോഴാണ് പത്തനംതിട്ട എസ്ഐയും സംഘവും സ്ഥലത്ത് എത്തി ലാത്തിച്ചാർജ് നടത്തിയത്. എസ് ഐ ജിനു അടക്കമുള്ള പൊലീസ് സംഘമാണ് റോഡിൽ നിന്നവരെ ആകാരണമായി മർദ്ദിച്ചത്. മുണ്ടക്കയം സ്വദേശി സിത്താര, ഭർത്താവ് ശ്രീജിത്ത്, ബന്ധു ഷിജിൻ എന്നിവർക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. വാഹനത്തിന് പുറത്ത് നിന്ന മറ്റുള്ളവർക്കും അടി കിട്ടി. അതിക്രമം നടത്തിയ ശേഷം പൊലീസ് സംഘം വളരെ വേഗം സ്ഥലം വിട്ടു. പരിക്ക് പറ്റിയവർ പിന്നീട് സ്വന്തം വാഹനത്തിലാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.
ബാറിന് മുന്നിൽ ചിലർ പ്രശ്നമുണ്ടാക്കുന്നെന്ന് വിവരം ലഭിച്ചാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ യഥാർത്ഥത്തിൽ പ്രശ്നമുണ്ടാക്കിയത് ആരാണെന്ന് പോലും അന്വേഷിക്കാതെ പൊലീസ് പൊതിരെ തല്ലിയത് എന്തിനാന്ന് എന്ന ചോദിതിന് മുതിർന്ന ഉദ്യോഗസ്ഥർക്ക് പോലും മറുപടിയില്ല. പരിക്കേറ്റവരുടെ മൊഴിയിൽ എസ് ഐ അടക്കം പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam