
കോട്ടയം : ജനവാസ മേഖലകൾ വനമേഖലയെന്ന് രേഖപ്പെടുത്തി സർക്കാർ പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിനെതിരെ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത 100 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. വനംവകുപ്പിന്റെ പരാതിയിൽ 2 പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. മറിയാമ്മ സണ്ണി, മാത്യു ജോസഫ് എന്നിവരാണ് മെമ്പർമാർ. മറ്റ് 98 പേർ കണ്ടാലറിയുന്നവരാണെന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പൊതു മുതൽ നശീകരണം ഉൾപ്പെടെ 8 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. വനം വകുപ്പ് നൽകിയ പരാതിയിലാണ് പൊലീസ് കേസ്.
ബഫർ സോൺ വിഷയത്തിൽ ആശങ്ക പരിഹരിക്കാൻ സർക്കാർ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചെങ്കിലും, പുതിയ ഭൂപടത്തിലും കോട്ടയം ജില്ലയിലെ ജനവാസ മേഖലകൾ വനമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പിന്നാലെ പ്രദേശത്തുണ്ടായത്.
പ്രതിഷേധിച്ച നൂറ് കണക്കിന് പ്രദേശ വാസികൾ ചേർന്ന് വനംവകുപ്പിന്റെ ബോർഡുകൾ പിഴുതുമാറ്റി. ഇളകിമാറ്റിയ ബോർഡുമായി റേഞ്ച് ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശമാണ് എയ്ഞ്ചൽവാലി, പമ്പാവാലി മേഖല. എന്നാൽ ഉപഗ്ര സർവേയിൽ ഏയ്ഞ്ചൽവാലിയിലെ പതിനൊന്നും പന്ത്രണ്ടും വാർഡുകൾ വനമേഖലയാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ നേരത്തെ വലിയ പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ രേഖപ്പെടുത്തിയതിലെ പിഴവെന്നും പരിഹരിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രശ്ന പരിഹാരത്തിന് വനംമന്ത്രിക്ക് പ്രദേശവാസികൾ നേരിട്ട് പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ഈ മേഖലകൾ വനംമേഖലയെന്ന് രേഖപ്പെടുത്തി കണ്ടതോടെയാണ് പ്രതിഷേധമുണ്ടായത്.
ബഫര്‍ സോണ്‍: സുപ്രിം കോടതിയില്‍ ഇതുവരെ സംഭവിച്ചതെന്തൊക്കെ ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam