'മണ്ണാർക്കാട് നഗരസഭ ഉൾപ്പെടില്ല'; സൈലന്‍റ് വാലിക്ക് ചുറ്റുമുള്ള ബഫർ സോണിന്‍റെ ആകാശ സർവേയിൽ പിഴവെന്ന് ഡിഎഫ്ഒ
ബഫർ സോൺ പിങ്ക് നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, സർവേ നമ്പറുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ ചേർത്തിരുന്നില്ല. പിന്നെ എങ്ങനെ പരാതികൾ സമർപ്പിക്കും എന്ന ചോദ്യം ഉയർന്നപ്പോഴാണ്, വനംവകുപ്പ് തന്നെ വിശദീകരണം നൽകിയത്.
പാലക്കാട് : സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ ആകാശ സർവേ ഭൂപടത്തിൽ പിഴവുണ്ടെന്ന് ഡിഎഫ്ഒ എസ്. വിനോദ്. സൈലന്റ് വാലിക്ക് നേരത്തെ തന്നെ ബഫർ സോൺ ഉള്ളതിനാൽ, കൂട്ടിച്ചേർക്കൽ വേണ്ടിവരില്ല. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.
സൈലൻ്റ് വാലി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട ആകാശ ഭൂപടത്തിൽ, മണ്ണാർക്കാട് നഗരസഭ മുഴുവൻ ബഫർ സോൺ ആണെന്നാണ് ഒറ്റനോട്ടത്തിൽ തോന്നുക. മണ്ണാർക്കാട് എംഎൽഎ എൻ. ശംസുദ്ദീൻ അടക്കം ഈ ആശങ്കയാണ് പങ്കുവയ്ക്കുന്നത്. എന്നാൽ പ്രസിദ്ധപ്പെടുത്തിയ സർവേ ഭൂപടത്തിൽ പിഴവുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ബഫർ സോൺ പിങ്ക് നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, സർവേ നമ്പറുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ ചേർത്തിരുന്നില്ല. പിന്നെ എങ്ങനെ പരാതികൾ സമർപ്പിക്കും എന്ന ചോദ്യം ഉയർന്നപ്പോഴാണ്, വനംവകുപ്പ് തന്നെ വിശദീകരണം നൽകിയത്. ഭൂപടം പ്രസിദ്ധീകരിച്ചതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്.
ബഫർസോൺ : സർക്കാരിന് മുന്നിൽ പരാതി പ്രളയം, ഇത് വരെ കിട്ടിയത് 12000ലേറെ പരാതികൾ
കോട്ടയത്തും പരാതി
അതേ സമയം, ബഫർ സോൺ ആശങ്ക പരിഹരിക്കാൻ സർക്കാർ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചെങ്കിലും പുതിയ ഭൂപടത്തിലും കോട്ടയം ജില്ലയിലെ ജനവാസ മേഖലകൾ വനമേഖലയിൽ ഉൾപ്പെടുത്തിയെന്ന പരാതി അവശേഷിക്കുകയാണ്. എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയിൽ ഉൾപ്പെടുത്തിയെന്ന പരാതി ഉയരുന്നത്. അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഇവിടം. ഉപഗ്ര സർവേയിലെ പ്രശ്ന പരിഹാരത്തിന് വനംമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിന് പിന്നാലെയാണ് ഈ മേഖലകൾ വനംമേഖലയിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബഫർസോൺ : സർക്കാരിന് മുന്നിൽ പരാതി പ്രളയം, ഇത് വരെ കിട്ടിയത് 12000ലേറെ പരാതികൾ