
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ശ്രീകൃഷ്ണപുരം സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെളളിയാഴ്ച രാത്രിയാണ് കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്
ശ്രീകൃഷ്ണപുരം മണ്ണമ്പറ്റയിൽ ശ്രീകുമാറിന്റെ കൊലപാതകത്തിലാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണമ്പറ്റ സ്വദേശി സുഭാഷ്, തിരുവാഴിയോട് സ്വദേശി രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം . ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ശ്രീകുമാറുമായി കഴിഞ്ഞ ദിവസം ഇവർ തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ വിവരം.
മരിച്ചെന്ന് സ്ഥിരീകരിച്ചയുടൻ ഇരുവരും ശ്രീകുമാറിന്റെ ഫോണും സിംകാർഡും രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു. വ്യാഴാഴ്ച മുതൽ ശ്രീകുമാറിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ശ്രീകൃഷ്ണപുരം പൊലീസിൽ പരാതി നൽകി. വെളളിയാഴ്ച വൈകീട്ട് തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നത് കണ്ട നാട്ടുകാരാണ് മൃതദേഹം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
മൃതദേഹത്തിന്റെ ഇടത് കൈപ്പത്തി നഷ്ടപ്പെട്ട നിലയിലായിരുന്നു. നായ്ക്കളുടെ ആക്രമണത്തിൽ സംഭവിച്ചതാണിതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കൊപ്പം ശ്രീകുമാറിനെ കണ്ടിരുന്നതായി നാട്ടുകൊർ പൊലീസിന് വിവരം നൽകി. തുടർന്ന് ശ്രീകുമാറിന്റേതുൾപ്പെടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam