
കൊച്ചി : ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിനുനേരെയുണ്ടായ എസ് എഫ് ഐ അതിക്രമത്തിൽ പത്തുപ്രതികളെക്കൂടി പൊലീസ് തിരിച്ചറിഞ്ഞു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബുവിന്‍റെ നേതൃത്വത്തിലാണ് ഓഫീസിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവർത്തനം തടസപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ.
ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിനു നേർക്കുണ്ടായ അതിക്രമത്തിൽ കടുത്ത വിമർശനമാണ് പൊതുസമൂഹത്തിൽ നിന്നും സാമൂഹ്യമാധ്യമങ്ങളിൽ നിന്നും സിപിഎമ്മും എസ് എഫ് ഐയും രണ്ടാം ദിവസവും നേരിടുന്നത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബു അടക്കം പത്തുപേരെയാണ് കൊച്ചി സിറ്റി പൊലീസ് തിരിച്ചറിഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ ദൃശ്യങ്ങളിൽ നിന്നും ഇന്നലെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണിത്. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീൽഷണർ ആവർത്തിച്ചു. സംഭവത്തിന്‍റെ ഗൂഡാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ മാത്രം അറിവോടെയല്ല ഇത്തരമൊരു അതിക്രമം നടന്നതെന്നാണ് പൊലീസിനും കിട്ടിയിരിക്കുന്ന വിവരം. എസ് എഫ് ഐ ജില്ലാ പ്രസിഡന്‍റടക്കം എട്ടുപേരെയാണ് സംഭവത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന