കൊച്ചി: കൊച്ചിയിൽ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച കേസില്‍ ( models death ) അറസ്റ്റിലായ സൈജു തങ്കച്ചന്‍റെ ( saiju thankachan ) ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്ക് എതിരെയും കേസിന് ( case ) സാധ്യത. സൈജുവിന്‍റെ മൊബൈല്‍ ഫോണില്‍ മയക്കുമരുന്ന് സംഘം ചേര്‍ന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകള്‍ കണ്ടെത്തി. കഞ്ചാവ്, എംഡിഎംഎ, സ്റ്റാമ്പ് എന്നിവ സംഘം ചേര്‍ന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങളാണിത്. ഇവ ലഹരിപ്പാര്‍ട്ടികളെന്ന് സൈജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ വീഡിയോകളിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുന്നതിന് പൊലീസ് നിയമോപദേശം തേടുകയാണ്.
സൈജു മയക്കുമരുന്നുമായി ബന്ധപ്പെട്ടും മറ്റ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടും ചാറ്റ് ചെയ്ത ആളുകളോട് ഇന്ന് അന്വേഷണ സംഘത്തിന്‍റെ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണില്‍ നിന്ന് ലഭിച്ച ഫോട്ടോകളിലും ദൃശ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ട മുഴുവന്‍ ആളുകളും പൊലീസ് നിരീക്ഷണത്തിലാണ്. ഇവരെയെല്ലാം കസ്റ്റഡി കാലാവധി അവസാനിക്കും മുമ്പ് സൈജുവിന്‍റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. സൈജുവിന്‍റെ വാട്സാപ്പ് ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം എന്നി അക്കൗണ്ടുകളിലുള്ള സൈബര്‍സെല്‍ പരിശോധനയും ഇന്ന് നടക്കും. പരിശോധനയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈബര്‍ വിദ്ഗ്ദരുടെ സാന്നിധ്യത്തില്‍ സൈജുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.
മോഡലുകൾ അപകടത്തിൽ മരിച്ച അന്നുരാത്രി ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ അൻസിയെയും അഞ്ജനയെയും സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി. അവിടെവച്ചും തർക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam