പൊലീസുകാരന്‍റെ ആത്മഹത്യ: മേലുദ്യോഗസ്ഥനെ റിമാന്‍ഡ് ചെയ്തു, ജാമ്യാപേക്ഷ 28 ന് പരിഗണിക്കും

By Web TeamFirst Published Aug 20, 2019, 7:21 PM IST
Highlights

ആത്മഹത്യാപ്രേരണക്കുറ്റത്തിന് എല്‍ സുരേന്ദ്രനെ ഇന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്.

പാലക്കാട്: കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട്  അറസ്റ്റിലായ മേലുദ്യോഗസ്ഥന്‍ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് എല്‍ സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ മൂന്ന് വരെയാണ് റിമാന്‍ഡ് കാലാവധി. മണ്ണാർക്കാട്ടെ പട്ടികജാതി പട്ടികവർഗ്ഗ സ്പെഷ്യല്‍ കോടതി ജഡ്ജി കെ ബൈജു നാഥ് ആണ് റിമാൻഡ് ചെയ്തത്. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് 28 ലേക്ക് മാറ്റി.

ആത്മഹത്യാപ്രേരണക്കുറ്റത്തിന് എല്‍ സുരേന്ദ്രനെ ഇന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ജൂലൈ 25-നാണ് കല്ലേക്കാട് എ ആർ ക്യാംപിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു. 

ആദ്യം പ്രത്യേക സംഘം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കുമാറിന്‍റെ മരണത്തിന് കാരണം മാനസിക പീഡനമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് പൊലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം തൃപ്തികരമാണെന്ന് കുമാറിന്‍റെ ഭാര്യ സജിനി പ്രതികരിച്ചു.

 

click me!