ഇ 20 പെട്രോൾ പൂർണ്ണമായും സുരക്ഷിതമാണെന്നും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമാണ് വിതരണം തുടങ്ങിയതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: ഇ 20 പെട്രോൾ സുരക്ഷിതമെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ശാസ്ത്രീയമായ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് എഥനോൾ പെട്രോൾ രാജ്യത്ത് വിതരണം ചെയ്യാൻ തുടങ്ങിയതെന്നും, ഇ 20 ഉപയോ​ഗിച്ചത് കൊണ്ട് വാഹനത്തിന് കാര്യമായി കേടുപാടുകളുണ്ടായെന്നോ, പ്രകടനം മോശമായെന്നോ ഇതുവരെ തെളിഞ്ഞിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. ഇ 15 അടക്കം ബ്ലെൻഡഡ് പെട്രോളുകൾ മൂന്നര വർഷമായി രാജ്യത്ത് ഉപയോ​ഗിക്കുന്നു. ഇ 19, ഇ 20 പെട്രോളുകൾ രണ്ടര വർഷത്തിലധികമായി ഉപയോ​ഗിക്കുന്നുണ്ട്. ഈ പെട്രോളുകൾ ഉപയോ​ഗിച്ചത് കാരണം വാഹനങ്ങൾ കേടായെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ​ഗോപി പാർലമെന്റിൽ മറുപടി നൽകി.

നാളെ മുതൽ പ്രതിഷേധം

നാളെ മുതൽ വിവിധ സംഘടനകൾ എഥനോൾ പെട്രോളിനെതിരെ ദില്ലിയിൽ പ്രതിഷേധം നടത്താനിരിക്കെയാണ് കേന്ദ്രം നിലപാട് ആവർത്തിക്കുന്നത്. അതിനിടെ പ്രതിഷേധം പ്രഖ്യാപിച്ച ടീം ഭാരത് എന്ന കൂട്ടായ്മയുടെ നേതാവ് തഹ്സീൻ പൂനെവാലയെ വിജയ് ചൗക്കിൽനിന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ദില്ലി പൊലീസ് ബലം പ്രയോ​ഗിച്ച് നീക്കിയെന്ന് പരാതി ഉയർന്നു. നിതിൻ ​ഗഡ്കരിയെ അടക്കം നിരന്തരം വിമ‌ർശിക്കുന്ന തഹ്സീന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടും ഇന്ന് റദ്ദാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാറിനെതിരെ സത്യം പറയുന്നതുകൊണ്ടാണ് നടപടിയെന്ന് തഹ്സീൻ വിമർശിച്ചു.

മന്ത്രിയുടെ വെല്ലുവിളിയും മറുപടിയും

അതിനിടെ എഥനോൾ ചേർത്ത ഇ 20 പെട്രോൾ ഉപയോഗിച്ചതുമൂലം വാഹനം കേടായ ഒരു സംഭവമെങ്കിലും കാണിച്ചുതരൂ എന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിഷേധക്കാർ രംഗത്തെത്തി. ഒന്നല്ല ആറ് പേരെ മന്ത്രിക്ക് മുന്നിൽ ഹാജരാക്കാം. എന്നാൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരിക്കണം മന്ത്രി ഗഡ്കരി ഇവരുമായി കൂടിക്കാഴ്ച നടത്തേണ്ടത് എന്ന ഒരു നിബന്ധന അവർ മുന്നോട്ട് വെച്ചു. 'ടീം ഭാരത്' എന്ന പേരിൽ ഇ 20 ഇന്ധനത്തിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധം നയിച്ച ആക്ടിവിസ്റ്റും സംരംഭകനുമായ തഹ്‌സീൻ പൂനാവാലയാണ് മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വീഡിയോ സന്ദേശം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് ഇ 20 പെട്രോളിനെ വിമർശിക്കുന്നവരെ മന്ത്രി പരസ്യമായി വെല്ലുവിളിച്ചത്.