കൊല്ലത്ത് നിന്നും തട്ടിക്കൊണ്ട് പോയ പെൺകുട്ടിയുമായി പ്രതി ബംഗളൂരുവിൽ; കൂട്ടുപ്രതികള്‍ എറണാകുളം വരെ അനുഗമിച്ചു

By Web TeamFirst Published Mar 20, 2019, 7:24 AM IST
Highlights

പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതി പെൺകുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ്. ട്രെയിൻ ടിക്കറ്റെടുത്തതിന് തെളിവ് ലഭിച്ചെന്നും പൊലീസ്.

കൊല്ലം: ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ്. കൂട്ടുപ്രതികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. നാട്ടിൽത്തന്നെയുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പൊലീസിന് മൊഴി നൽകിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. 

തിങ്കളാഴ്ചയാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്. 

ഓച്ചിറ - വലിയകുളങ്ങര പ്രദേശത്താണ് ഇവർ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവർ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. 

തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഇന്നലെ രാത്രി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കായംകുളത്ത് നിന്നാണ് അക്രമികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം സഞ്ചരിച്ച കാർ കണ്ടെത്തി

click me!