ആഗോള സെമികണ്ടക്ടർ രംഗത്തെ പ്രമുഖരായ 'കായ്സെമി കൺട്രോൾ സിസ്റ്റംസ്' ടെക്നോപാർക്കിൽ പുതിയ ഓഫീസ് തുറന്നു. ചിപ്പ് നിർമ്മാണത്തിനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിലൂടെ കേരളത്തിലെ ഐടി മേഖലയ്ക്ക് വലിയ കുതിപ്പേകാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ മുന്നേറ്റത്തിന് കഴിയുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടന വേളയിൽ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിലുള്ള അവസരങ്ങളും മികച്ച സൗകര്യങ്ങളും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഐടി കുതിപ്പിന് കൂടുതൽ വേഗം നൽകാൻ സെമികണ്ടക്ടർ മേഖലയിലെ പുതിയ മുന്നേറ്റങ്ങൾക്ക് സാധിക്കുമെന്ന് വ്യവസായ-വിവരസാങ്കേതിക, എ.ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ആഗോള സെമികണ്ടക്ടർ രംഗത്ത് പ്രവർത്തിക്കുന്ന 'കായ്സെമി കൺട്രോൾ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ' ടെക്നോപാർക്കിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കഴിവുള്ള യുവതലമുറയ്ക്ക് വലിയ മുതൽക്കൂട്ടായാണ് ഇത്തരം അത്യാധുനിക സാങ്കേതിക മേഖലകൾ സംസ്ഥാനത്തേക്ക് കടന്നുവരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വളർച്ചയുടെ പാതയിൽ സംസ്ഥാനം അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്നും, വ്യവസായ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനാവശ്യമായ മികച്ച എക്കോസിസ്റ്റം സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെക്നോപാർക്ക് ഫേസ് വണ്ണിലെ കല്ലായി ബിൽഡിംഗിലാണ് പുതിയ ഓഫീസ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ടെക്നോപാർക്കിൽ നടന്ന ചടങ്ങിൽ ഐ.ടി വകുപ്പ് സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ ഐ.എ.എസ്, കിംഗ്‌സ്റ്റോൺ സെമികണ്ടക്ടർ സ്ഥാപകൻ ജെഫ് സ്കോട്ട് ബോയ്ക്കർ, കായ്സെമി ഡയറക്ടർമാരായ അനു ജോസഫ്, ഫഹദ് അബ്ദുൾ സലാം, ടോണി ജോസഫ്, ടെക്നോപാർക്കിലെ വിവിധ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ലോകമെമ്പാടും വലിയ ഡിമാൻഡുള്ള സെമികണ്ടക്ടർ ഉപകരണങ്ങൾക്കായുള്ള അഡ്വാൻസ്ഡ് കൺട്രോൾ സിസ്റ്റംസ് സോഫ്റ്റ്‌വെയർ രംഗത്ത് കേരളത്തിനും നിർണായക സാന്നിധ്യമാകാൻ കഴിയുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്. നേരിട്ട് ചിപ്പുകൾ നിർമ്മിക്കുന്നതിന് പകരം, ചിപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അതിസങ്കീർണ്ണമായ ഭീമൻ മെഷീനുകളെ നിയന്ത്രിക്കുന്ന ലോകോത്തര സോഫ്റ്റ്‌വെയർ സംവിധാനങ്ങളാണ് കായ്സെമി പോലുള്ള കമ്പനികൾ ഇവിടെ വികസിപ്പിക്കുന്നത്. ചിപ്പുകൾ നിർമ്മിക്കുന്ന ഫാക്ടറികളിലെ റോബോട്ടിക്സ്, വാൽവ് കൺട്രോളിങ്, ബീം ട്യൂണിങ് തുടങ്ങിയ സങ്കീർണ്ണമായ പ്രക്രിയകളെല്ലാം കൃത്യതയോടെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യകളാണ് ഇതിലൂടെ പുറത്തുവരുന്നത്.
ആഗോള സെമികണ്ടക്ടർ വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രംഗത്തെ ചുവടുവെപ്പുകൾ. കേരളത്തിലെ ഉദ്യോഗാർഥികളുടെ മികച്ച സാങ്കേതിക നൈപുണ്യവും ടെക്നോപാർക്കിന്റെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുമാണ് അന്താരാഷ്ട്ര കമ്പനികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. അന്താരാഷ്ട്ര സെമി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൺട്രോൾ സിസ്റ്റം ഡിസൈനിങ്, എക്യുപ്മെന്റ് ഇന്റഗ്രേഷൻ തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഇത്തരം കമ്പനികൾ നിലവിൽ ആഗോളതരത്തിലാണ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഭാവിയിൽ രാജ്യത്ത് തന്നെ മെഷീൻ നിർമ്മാണം കൂടി സജീവമാകുന്നതോടെ മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, പ്രോസസ്സ് എൻജിനീയർമാർക്കും ഐടി പ്രൊഫഷണലുകൾക്കും പുറമെ ഫിസിക്സിൽ പിഎച്ച്ഡി/ബിരുദാനന്തര ബിരുദമുള്ളവർക്കും വലിയ തൊഴിലവസരങ്ങളാണ് ഈ മേഖല വഴി തുറക്കപ്പെടാൻ പോകുന്നത്.


