
കൊച്ചി: മെന്‍റലിസ്റ്റ് ആദി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പടമിടപാട് രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണം തുടങ്ങി പൊലീസ്. ആദിയെ വിശ്വസിച്ചാണ് പണം നല്‍കിയതെന്നും പണം തിരികെ നല്‍കാതെ ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും പരാതിക്കാരന്‍ ബെന്നി വാഴപ്പിള്ളി പറഞ്ഞു. അടിസ്ഥാന രഹിതമായ പരാതിയാണെന്ന് അറിയിച്ച ആദി, വിദേശ പരിപാടി കഴിഞ്ഞ് തിരികെയെത്തിയാല്‍ ഉടന്‍ പൊലീസിന് മുന്നില്‍ ഹാജരാകും.
ഇന്‍സോമ്നിയ എന്ന മെന്‍റലിസം പരിപാടിയുടെ മറവില്‍ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ഇന്നലെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് മെന്‍റലിസ്റ്റ് ആദിക്കെത്തിരെ കേസെടുത്തത്. ഇന്‍സോമ്നിയയില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുകയും മൂന്നിലൊന്ന് ലാഭ വിഹിതവും തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നാണ് എഫ്ഐആര്‍. പരാതിക്കാരനായ ബെന്നി വാഴപ്പിള്ളിയുടെ ഇടപ്പള്ളിയിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജുലൈ മൂന്നിന് 23 ലക്ഷം രൂപയും ജൂലൈ അഞ്ചിന് ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് 12 ലക്ഷം രൂപയും ഉള്‍പ്പെടെ 35 ലക്ഷം രൂപ കൈമാറിയെന്നും ഇത് തിരികെ നല്‍കിയില്ലെന്നുമാണ് ആരോപണം. പ്രതികളെ വിളിപ്പിക്കും മുന്‍പ് ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ രേഖകളെല്ലാം ശേഖരിക്കുകയാണ് പൊലീസ്. പണം ചോദിച്ചതോടെ ഭീഷണിപ്പെടുത്തിയെന്നും അതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും ബെന്നി വാഴപ്പിള്ളി പറഞ്ഞു.
മെന്‍റലിസ്റ്റ് ആദി എന്ന ആദര്‍ശ് ഒന്നാം പ്രതിയായ കേസില്‍ ഇന്‍സോമ്നിയ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായ മിഥുന്‍, അരുണ്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. പരിപാടിയുടെ സംവിധായകനായ ജിസ് ജോയിയാണ് നാലാം പ്രതി. പരാതിക്കാരന്‍ പറയുന്നതെല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ ജിസ് ജോയ് തന്‍റെ പേര് വലിച്ചിഴച്ചതിന് മാനനഷ്ട കേസ് കൊടുക്കാനുള്ള ഒരുക്കത്തിലാണ്. പരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്തുള്ള മെന്‍റലിസ്റ്റ് ആദി നാട്ടില്‍ തിരിച്ചെത്തിയാല്‍ പൊലീസിന് മുന്നില്‍ ഹാജരാകാനും മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ വിശദീകരിക്കാനുമുള്ള തീരുമാനത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam