ലോക്ക് ഡൗണ്‍ ലംഘിച്ച് നിസ്‍ക്കാരം; മുഴുപ്പിലങ്ങാട് ഏഴുപേര്‍ക്കെതിരെ കേസ്

By Web TeamFirst Published Apr 18, 2020, 6:01 PM IST
Highlights

നിസ്ക്കരിക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം പകർത്തിയാണ് പൊലീസ് കേസെടുത്തത്.
 

കണ്ണൂര്‍: കണ്ണൂർ മുഴപ്പിലങ്ങാട് മമ്മാക്കുന്ന് ജുമാ മസ്‍ജിദില്‍ ലോക്ക്ഡൗൺ ലംഘിച്ച് നിസ്ക്കാരത്തിനെത്തിയ ഏഴ് പേർക്കെതിരെ കേസ്. പള്ളിക്കമ്മിറ്റി പ്രസിഡന്‍റ്  മുസ്‍തഫ, പള്ളിക്കമ്മിറ്റി സെക്രട്ടറി അബ്ദുൾ അസീസ് കരമ്മൽ , ജാബിർ വി പി, ഹംസ എം, ഹാരിസ് കെ ,മുഹമ്മദ് റാക്കിഹ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. നിസ്ക്കരിക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം പകർത്തിയാണ് പൊലീസ് കേസെടുത്തത്.

അതിനിടെ ചാവക്കാട്ട് ലോക്ക് ഡൗൺ ലംഘിച്ച് പ്രാർത്ഥന നടത്തിയവരെ പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിലായി. പുത്തൻ കടപ്പുറം സ്വദേശികളായ സഹദ്, അഫ്‍സല്‍, ഷമീർ, ഉസ്മാൻ, അഷ്കർ എന്നിവരാണ് പിടിയിലായത്. ഇവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഈ മാസം എട്ടാം തീയതിയായിരുന്നു സംഭവം. 

പുത്തൻ കടപ്പുറം പള്ളി കബർസ്ഥാനിൽ ലോക്ക് ഡൗൺ ലംഘിച്ച് നിരവധി പേരാണ് പ്രാർത്ഥനക്കെത്തിയിരുന്നത്. ഇതറിഞ്ഞെത്തിയ പൊലീസിനെക്കണ്ട് വിശ്വാസികൾ ചിതറിയോടി. പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പള്ളിയുടെ തൊട്ടടുത്തുള്ള വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളുടെ നമ്പര്‍ പൊലീസ് കുറിച്ചെടുത്തു. ബൈക്കുകൾ തങ്ങളുടേതാണെന്ന് പറഞ്ഞ് ഈ വീടുകളിലെ സ്ത്രീകളും പുരുഷന്മാരും പുറത്ത് വന്നതോടെ വാക്കേറ്റമുണ്ടായി. 

കണ്ടാലറിയാവുന്ന 15 പേർക്കെതിരെയായിരുന്നു കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കേസ്. തുടർന്നുള്ള അന്വേഷണത്തിലാണ് അഞ്ചുപേർ പിടിയിലായത്. ഇവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളായ ഷെമീറും ഉസ്മാനും സഹോദരങ്ങളാണ്. ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴോളം കേസുകളിൽ പ്രതിയാണ് ഷമീർ. 

 

click me!