തൃശൂരിലെ കുടുംബം ഗുഗിൾ മാപ്പ് നോക്കി തിരുവോണ ദിവസം എത്തിയത് ഒരു പൈനാപ്പിൾ തോട്ടത്തിൽ, കുടുങ്ങിയവരിൽ പിഞ്ചുകുഞ്ഞും, രക്ഷകരായി പഴയന്നൂർ പൊലീസ്

Published : Sep 16, 2025, 07:37 PM IST
Thrissur city police

Synopsis

തിരുവോണ ദിവസം ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് യാത്ര തിരിച്ച ഒരു കുടുംബത്തിന് വഴി തെറ്റി കാർ പൈനാപ്പിൾ തോട്ടത്തിലെ ചെളിയിൽ കുടുങ്ങി. 

തൃശൂർ: തിരുവോണ ദിവസം ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് യാത്ര തിരിച്ച ഒരു കുടുംബത്തിന് വഴി തെറ്റി കാർ പൈനാപ്പിൾ തോട്ടത്തിലെ ചെളിയിൽ കുടുങ്ങി. കുടുംബത്തിലെ സ്ത്രീയുടെ ദയനീയമായ ഫോൺ കോൾ കേട്ട് പഴയന്നൂർ പോലീസ് നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് അവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

തിരുവോണ ദിവസം രാവിലെ പഴയന്നൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വരികയായിരുന്നു. "സാർ, വേഗം വരണം, ഞങ്ങളുടെ വണ്ടി പൈനാപ്പിൾ തോട്ടത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കി വന്നതാണ്, തിരിച്ചുപോകാൻ പറ്റുന്നില്ല. കൂടെ ചെറിയൊരു കുഞ്ഞുമുണ്ട്' എന്ന് ഒരു സ്ത്രീയുടെ പരിഭ്രാന്തമായ ശബ്ദത്തിൽ കേട്ടു. ഒപ്പം ഒരു കുഞ്ഞിൻ്റെ കരച്ചിലും കേൾക്കാമായിരുന്നു.

ഫോൺ അറ്റൻഡ് ചെയ്ത സീനിയർ സിവിൽ പോലീസ് ഓഫീസർ വിഷ്ണു ഉടൻ തന്നെ സബ് ഇൻസ്പെക്ടർ പൗലോസിനെ വിവരം അറിയിച്ചു. അദ്ദേഹം സ്ഥലത്തിൻ്റെ ലൊക്കേഷൻ അയച്ചുതരാൻ ആവശ്യപ്പെട്ടു. ലൊക്കേഷൻ ലഭിച്ച ഉടൻതന്നെ ഇൻസ്പെക്ടർ മുഹമ്മദ് ബഷീറിൻ്റെ നിർദ്ദേശപ്രകാരം സിവിൽ പോലീസ് ഓഫീസർമാരായ ശിവകുമാറും മുഹമ്മദ് ഷാനും സ്റ്റേഷൻ വാഹനവുമായി സ്ഥലത്തേക്ക് പുറപ്പെട്ടു.

പോലീസുകാർ സ്ഥലത്തെത്തിയപ്പോൾ ചെളിയിൽ പൂണ്ട് നീങ്ങാനാകാതെ കിടക്കുന്ന കാറാണ് കണ്ടത്. കാറിനകത്ത് രണ്ട് സ്ത്രീകളും ഭയന്നു കരയുന്ന ഒന്നര വയസ്സുള്ള കുഞ്ഞും ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തിൻ്റെ സഹായമില്ലാതെ കാർ പുറത്തെടുക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പോലീസുകാർ സമീപവാസികളെ സമീപിച്ച് ഒരു വാഹനം സംഘടിപ്പിച്ചു. നാട്ടുകാരുടെ സഹായവും അവർക്ക് ലഭിച്ചു. പോലീസുദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിൽ വാഹനം ചെളിയിൽ നിന്ന് നീക്കി റോഡിലെത്തിച്ചു.

സുരക്ഷിതമായി പുറത്തിറങ്ങിയ കുടുംബം നന്ദി പറഞ്ഞ് യാത്ര തിരിക്കാൻ ഒരുങ്ങിയപ്പോൾ, ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പോലീസുകാർ അവർക്കും നാട്ടുകാർക്കും മുന്നറിയിപ്പ് നൽകി. തുടർന്ന് പോലീസുകാർക്കും നാട്ടുകാർക്കും ഓണാശംസകൾ നേർന്ന് അവർ സന്തോഷത്തോടെ മടങ്ങി. കാറിലിരുന്ന് ചിരിച്ചുകൊണ്ട് കുഞ്ഞ് പോലീസുകാരെ നോക്കി കൈവീശിക്കാണിക്കുന്നത് ഹൃദയസ്പർശിയായ കാഴ്ചയായിരുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്