പുന്നോൽ ഹരിദാസ് വധം : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ കുമാറിന് നേരിട്ട് പങ്കെന്ന് സൂചനയെന്ന് പൊലീസ്

By Web TeamFirst Published Apr 24, 2022, 5:50 AM IST
Highlights

കേസിൽ രണ്ടുപേരെ കൂടി പിടികൂടിയാൽ അന്വേഷണം പൂർത്തിയാകുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. 

കണ്ണൂര്‍: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ (punnol haridas murder) പിടിയിലായ ആർഎസ്എസ് പ്രവർത്തകൻ നിജിൽ കുമാറിന് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. കേസിൽ രണ്ടുപേരെ കൂടി പിടികൂടിയാൽ അന്വേഷണം പൂർത്തിയാകുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. അതേസമയം നിജിൽ കുമാർ ഒളിവിൽ കഴിഞ്ഞ പിണറായി പാണ്ട്യാലമുക്കിലെ വീടിന് നേരെ ബോബെറിഞ്ഞവരിൽ ആരെയും പിടികൂടാൻ പൊലീസിന് ആയില്ല. നിജിൽ കുമാറിനെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്ത് രേഷ്മയ്ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ഹരിദാസിനെ കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ സിപിഎം ശക്തി കേന്ദ്രമായ പിണറായിയിൽ ഒളിച്ച് താമസിച്ച സംഭവത്തിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്.

പുന്നോൽ ഹരിദാസ് വധക്കേസ്: പ്രതിയെ ഒളിവിൽ താമസിപ്പിച്ച രേഷ്മയ്ക്ക് ജാമ്യം

കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ പിണറായി സ്വദേശിയും അധ്യാപികയുമായ രേഷ്മയ്ക്ക് ജാമ്യം. ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ വെള്ളിയാഴ്ച്ചയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി നിജിലിനെ ഒളിവിൽ പാർപ്പിച്ചതിനായിരുന്നു കേസ്. രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിച്ച് താമസിച്ചത്.

നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ബോംബേറും ഉണ്ടായിരുന്നു. വീട് അടിച്ച് തകർത്ത ശേഷമായിരുന്നു ബോംബേറ്. ആർഎസ്എസ് പ്രവർത്തകനായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ (Pinarayi Vijayan) പിണറായിയിലെ വീടിന് തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകന്‍റെ വീട്ടിലാണെന്നത് വലിയ ഞെട്ടലാണ് കണ്ണൂരിലെ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടാക്കിയത്. ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജിൽ ദാസ് സിപിഎം പ്രവർത്തകൻ പ്രശാന്തിന്‍റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്.  

വിഷുവിന് ശേഷമാണ് പിണറായി പാണ്ട്യാലമുക്കിലെ ഈ വീട്ടിലേക്ക് പ്രതി എത്തിയത്. രേഷ്മയുടെ ഭ‍ർത്താവ് പ്രവാസിയാണ്. പുതുതായി പണിത വീട് വാടകയ്ക്ക് നൽകി വരാറുണ്ട്. എന്നാൽ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ രേഷ്മ നിജിൽ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ച് നൽകുകയും ചെയ്തു. രേഷ്മ എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നു എന്നും ഭർത്താവ് പ്രശാന്തിന് സിപിഎമ്മുമായി അടുത്തബന്ധമാണ് ഉണ്ടായിരുന്നത് എന്നും പിണറായി ലോക്കൽ സെക്രട്ടറി കക്കോത്ത് രാജൻ പറഞ്ഞു. എന്നാൽ രേഷ്മയും പ്രശാന്തും ആർഎസ്എസുമായി സഹകരിക്കുന്നവർ എന്നാണ് ജില്ലാ സെക്രട്ടറിയുടെ തിരുത്ത്. 

 

click me!