കണ്ണൂർ വാണിയപ്പാറ പള്ളിയിലെ ദുരൂഹത നിറഞ്ഞ കല്ലറ ഇന്ന് പോലീസ് തുറന്ന് പരിശോധിക്കും. പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 2006-ൽ സംസ്‌കരിച്ച മറിയയുടേതാണെന്ന് പോലീസ് കരുതുമ്പോൾ, കാണാതായ സിജോ സ്കറിയയുടേതാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
കണ്ണൂർ: വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ ഇന്ന് തുറക്കും. കല്ലറ തുറക്കാൻ ആർഡിഓ അനുമതി ലഭിച്ചതായി പോലീസ് വ്യക്തമാക്കി. രാവിലെ പത്തുമണിയോടെ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തും. കല്ലറയിൽ പായയിൽ പൊതിഞ്ഞുളളത് 2006 ൽ സംസ്കരിച്ച മറിയയുടെ മൃതദേഹമെന്നാണ് പൊലീസ് നിഗമനം. എന്നാൽ മൂന്ന് മൃതദേഹമുണ്ടെന്നും ശാസ്ത്രീയ പരിശോധന നടത്തണമെന്നുമാണ് പളളി നിലപാട്. കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ മൃതദേഹമാണോ എന്നതിലും അന്വേഷണം നടക്കും.കഴിഞ്ഞ 13നാണ് സെമിത്തേരിയിലെ 38- നമ്പർ കല്ലറ തുറന്നപ്പോൾ പെട്ടിയും സമീപത്തായി പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന വസ്തുവും കണ്ടത്.
മൃതദേഹം സിജോയുടേതോ?
10 ദിവസം മുൻപ് മറ്റൊരു സംസ്കാരത്തിനായി ആ കല്ലറ തുറന്നതോടെയാണ് എല്ലാത്തിന്‍റെയും തുടക്കം. അതിൽ രണ്ട് മൃതദേഹങ്ങൾ. ഒന്ന് പായയിൽ പൊതിഞ്ഞ നിലയിലും. അതെങ്ങനെ സംഭവിച്ചു. പള്ളി വികാരിയുടെ പരാതിയിൽ പൊലീസെത്തി. ദുരൂഹത ഒന്നുമില്ല, നേരത്തെ സംസ്കരിച്ച രണ്ട് മൃതദേഹമാകാം എന്ന് കരുതി. പക്ഷേ അപ്പോഴാണ്, 6 വർഷം മുൻപ് വാണിയപ്പാറയിൽ വച്ച് കാണാതായ സിജോ എന്ന യുവാവിന്‍റെ വീട്ടുകാർക്ക് ചില സംശയങ്ങൾ ഉണ്ടാകുന്നത്. ആ അജ്ഞാത മൃതദേഹം സിജോയുടേതാണോ? ഇതിനൊപ്പം നമ്മൾ കാണേണ്ട ഒരു കാര്യം, സിജോയുടെ ഭാര്യയുടെ സഹോദരനാണ് ആ പള്ളിയിലെ കൈക്കാരൻ എന്നതാണ്. അങ്ങനെ ഒടുവിൽ കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു പൊലീസ്.
2019ൽ സെമിത്തേരി നവീകരിച്ചിരുന്നു. അന്ന് കല്ലറകളുടെ നമ്പറിൽ മാറ്റം വന്നു. അന്നത്തെ 23ആം നമ്പർ കല്ലറ 38ആയി. അങ്ങനെ വന്ന ആശയക്കുഴപ്പമാണ് കാരണമെന്നും രണ്ട് മൃതദേഹവും അതിൽ തന്നെ സംസ്കരിച്ചതാകാമെന്നും പൊലീസ് നിഗമനത്തിലെത്തി. സംസ്കാര ചടങ്ങുകളുടെ ഫോട്ടോഗ്രാഫുകൾ വച്ചായിരുന്നു സ്ഥിരീകരണം. അങ്ങനെയെങ്കിൽ കല്ലറയിൽ മൂന്ന് മൃതദേഹം ഉണ്ടാകാം എന്നായി പള്ളി വികാരിയുടെ സംശയം. കല്ലറ തുറന്ന് പരിശോധിക്കണമെന്നും വ്യക്തത വരുത്തണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു.
അങ്ങനെയിരിക്കെയാണ് 2020ൽ കാണാതായ കുറ്റ്യാടി സ്വദേശി സിജോ സ്കറിയ എന്ന യുവാവിന്‍റെ കുടുംബം വീണ്ടും പൊലീസിൽ പരാതി നൽകുന്നത്. സിജോയെ 6 വർഷം മുന്പ് കാണാതായത് ഇതേ വാണിയപ്പാറയിൽ വെച്ചാണ്. അജ്ഞാത മൃതദേഹം ഇനി സിജോയുടേതാണോ. സിജോയുടെ ഭാര്യാ സഹോദരൻ ബിനോയിയാണ് വാണിയപ്പാറ പള്ളിയിലെ കൈക്കാരൻ. സംശയങ്ങളും ദുരൂഹതയും ശക്തമായതോടെ കല്ലറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ആർഡിഒക്ക് അപേക്ഷ നൽകുകയായിരുന്നു.


