
തിരുവനന്തപുരം : കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരം റൂറൽ എസ് പിയാണ് യുവതിയുടെ മൊഴിയെടുക്കുന്നത്. റൂറൽ എസ് പിക്കാണ് പരാതിയിലെ അന്വേഷണ ചുമതല. പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവിൽ തീരുമാനം. ഇന്ന് വൈകിട്ട് 4.15-ഓടെയാണ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി കൈമാറിയത്. തെളിവുകളും കൈമാറിയിട്ടുണ്ട്.
പിന്നാലെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ വിളിപ്പിക്കുകയും പരാതിയിൽ കേസെടുക്കുന്നത് ചർച്ച ചെയ്യുകയും ചെയ്തു. നേരത്തെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് സ്വമേധയാ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുവതിയുടെ പരാതി പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവിൽ തീരുമാനം. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിക്കാനാണ് നീക്കം.
ലൈംഗിക പീഡന പരാതി യുവതി നൽകിയതിന് പിന്നാലെ മുൻകൂർ ജാമ്യത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നീക്കം തുടങ്ങിയതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന നിർണായക വിവരം. നിയമവിദഗ്ധരുമായി ചർച്ച ചെയ്ത് മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി രാഹുൽ ചർച്ച നടത്തിയതായാണ് വിവരം.
മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam