നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ. കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ നാലെണ്ണം കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ, വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് പി.ജെ. ജോസഫ് വിഭാഗം.  

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ നാലെണ്ണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ പത്ത് സീറ്റുകളിൽ തന്നെ മത്സരിക്കണമെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്. നിയമസഭാ നടപടികൾക്ക് ശേഷം ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടക്കും.

വിജയസാധ്യത മുൻനിർത്തി കേരള കോൺഗ്രസിന്റെ പക്കലുള്ള നാല് സീറ്റുകൾ ഏറ്റെടുക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ, കോതമംഗലം എന്നീ സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യം. ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കാണ് കൂടുതൽ വിജയസാധ്യതയെന്ന് പാർട്ടി അവകാശപ്പെടുന്നു. സീറ്റുകൾ വെച്ചുമാറാൻ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ തയ്യാറാണെങ്കിലും പകരം ഏത് സീറ്റ് എന്ന കാര്യത്തിൽ കോൺഗ്രസിൽ അന്തിമ ധാരണയായിട്ടില്ല.

കോട്ടയത്ത് പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളും ഇത്തവണയും വേണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഏറ്റുമാനൂർ സീറ്റ് കോൺഗ്രസിന് നൽകണമെങ്കിൽ പകരം പൂഞ്ഞാർ സീറ്റ് നൽകണമെന്ന നിർദ്ദേശം കേരള കോൺഗ്രസ് മുന്നോട്ടുവെക്കുന്നുണ്ട്.

സീറ്റ് വിഭജന ചർച്ചകൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിനുമുള്ള പൂർണ്ണ ചുമതല പി.ജെ. ജോസഫിനെ യോഗം ഏൽപ്പിച്ചു. കഴിഞ്ഞ തവണ രണ്ട് പാർട്ടികളും 20 ശതമാനം സീറ്റുകളിൽ മാത്രമാണ് വിജയിച്ചതെന്ന വസ്തുതയും യോഗം വിലയിരുത്തി.കോൺഗ്രസിന്റെ ആവശ്യം ഇന്നത്തെ ചർച്ചയിൽ ഗൗരവമായി പരിഗണിക്കുമെങ്കിലും വിട്ടുവീഴ്ചകൾക്ക് കേരള കോൺഗ്രസ് എത്രത്തോളം തയ്യാറാകുമെന്നത് കണ്ടറിയണം.