
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. എസ്എപി ക്യാമ്പിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണം. വനിത ബറ്റാലിയൻ കമാണ്ടന്‍റ് അന്വേഷിക്കും. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ബറ്റാലിയൻ ഡിഐജി അരുൺബി കൃഷ്ണയുടേതാണ് ഉത്തരവ്. കുടുംബം ഉയർത്തിയ പരാതികൾ പേരൂർക്കട പൊലീസും അന്വേഷിക്കും.
ക്യാമ്പില്‍ പൊലീസ് ട്രെയിനി ആനന്ദ് തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് പേരൂർക്കട പൊലീസിനും എസ്എപി കമാൻഡന്‍റിനും പരാതി നൽകിയിരുന്നു. ജാതിയുടെ പേരിലും മറ്റും ആനന്ദിന് പീഡനം നേരിടേണ്ടി വന്നുവെന്നാണ് സഹോദരൻ അരവിന്ദ് പറഞ്ഞത്. ശാരീരികമായും മാനസികമായും തളർത്തി. മൂന്ന് മാസമായി ആനന്ദ് ഡിപ്രഷനിലായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു. ആനന്ദിന് പരിശീലന സമയത്ത് അവധി അനുവദിച്ചില്ലെന്നും കുടുബം ആരോപിച്ചു.
പൊലീസ് ട്രെയിനിയായ വിതുര മീനാങ്കൽ സ്വദേശിയായ ആനന്ദ് രണ്ടു ദിവസം മുമ്പ് രണ്ട് കൈയിലും ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആനന്ദിനെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. മുറിവുകള്‍ ഗുരുതരമായിരുന്നില്ല. ചികിത്സക്കു ശേഷം ക്യാമ്പിലേക്ക് കൊണ്ടുവന്ന ആനന്ദിന് കൗണ്‍സിലിംഗ് നൽകി. പേരൂർക്കട പൊലീസ് മൊഴിയെടുത്തപ്പോഴും ആർക്കെതിരെയും പരാതി പറഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇന്നലെയും അമ്മയും സഹോദരനും ആനന്ദിനെ കണ്ടിരുന്നു. രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം വീണ്ടും പരിശീലനത്തിനിറങ്ങാമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആനന്ദിനോട് പറഞ്ഞെന്നാണ് പൊലീസ് പറയുന്നത്.
ബി കമ്പനിയിലെ പ്ലാൻറൂണ്‍ ലീഡറായി തെരഞ്ഞെടുത്ത ശേഷം ആനന്ദ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. കൗണ്‍സിംഗിന് ശേഷം സന്തോഷവാനായിരുന്ന ആനന്ദിനെ കണ്ടാണ് രാവിലെ മറ്റുള്ളവർ ഗ്രൗണ്ടിലേക്ക് പരിശീലനത്തിനായി പോയത്. ഈ സമയം ബാരക്കിൽ തൂങ്ങിമരിക്കുകയായിരുന്നു. പേരൂർക്കട ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ആർഡിഒയുടെ സാനിധ്യത്തിലാണ് പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam