
ബംഗളുരു: ബംഗളൂരുവിൽ കണ്ടെത്തിയ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടിയെ ഇന്ന് കോഴിക്കോടെത്തിക്കും. ബെംഗളൂരുവിലെ ഹോട്ടലിൽനിന്ന് പെൺകുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെയും ചേവായൂർ പൊലീസ് കോഴിക്കോടെത്തിക്കും. ട്രെയിൻ മാർഗമാണ് ബംഗളൂരുവിൽ എത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്നും കുട്ടി മടിവാള പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത് പോലീസ് കാര്യമായി എടുത്തിട്ടില്ല.
കോഴിക്കോട് നിന്നെത്തിയ പൊലീസ് സംഘത്തിന്‍റെ നേതൃത്വത്തിൽ ഒന്നുകൂടി ചോദ്യം ചെയ്ത ശേഷം ആയിരിക്കും കേരളത്തിലേക്ക് കൊണ്ടുവരിക. മറ്റ് അഞ്ച് പെൺകുട്ടികളെയും ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളെയും കണ്ടെത്താനുള്ള ശ്രമം കർണാടക പൊലീസിന്‍റെ സഹകരണത്തോടെ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരമാണ് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികൾ കടന്നു കളഞ്ഞത്. മടിവാളയിൽ ഹോട്ടലിൽ റൂം എടുക്കാനെത്തിയപ്പോൾ സംശയം തോന്നിയ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞു നിർത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒരാൾ പിടിയിലായപ്പോൾ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.
ഹോട്ടൽ ജീവനക്കാർ പറഞ്ഞത്
ഹോട്ടലില്‍ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. അഞ്ചുപേർ പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഒരാളെ പൊലീസില്‍ ഏല്‍പ്പിച്ചു.
ഇതിനുപിന്നാലെയാണ് പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശ്ശൂര്‍, കൊല്ലം സ്വദേശികളാണ് കസ്റ്റഡിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam