ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ നൂറോളം പേരാണ് റൂറൽ ജില്ലാ പരിധിയിൽ ഇംപോസിഷന്‍ എഴുതിയത്. ഇവരുടെ വാഹനം പിടിച്ചെടുക്കും.
കോഴിക്കോട്: ലോക്ക് ഡൗണില്‍ അനാവശ്യമായി നിരത്തിലിറങ്ങിയവര്‍ക്ക് വേറിട്ട ശിക്ഷയുമായി പൊലീസ്. പിടികൂടുന്നവരെക്കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിക്കുകയാണ് കോഴിക്കോട് റൂറല്‍ പൊലീസ്. ലോക്ക് ഡൗണ്‍ കാലം മുഴുവനും ഈ വേറിട്ട ശിക്ഷാ രീതി തുടരാനാണ് പൊലീസിന്റെ തീരുമാനം.
ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ നൂറോളം പേരാണ് റൂറൽ ജില്ലാ പരിധിയിൽ ഇംപോസിഷന്‍ എഴുതിയത്. ഇവരുടെ വാഹനം പിടിച്ചെടുക്കും. ഒപ്പം 21 ദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് 21 തവണ എഴുതി നല്‍കുകയും വേണം. ലോക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ പൊലീസ് സ്വീകരിക്കുന്ന ശിക്ഷാനടപടികൾ ചിലയിടങ്ങളിൽ അതിരു കടക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വേറിട്ട ശിക്ഷാ നടപടികളെക്കുറിച്ച് കോഴിക്കോട് റൂറൽ പൊലീസ് ആലോചിച്ചത്.
ഇംപോസിഷന്‍ എഴുതിച്ച ശേഷം പൊലീസിന്‍റ വക ബോധവത്ക്കരണവുമുണ്ട്. ഇതിന് ശേഷമേ പിടികൂടിയവരെ വിടൂ. ലോക്ക് ഡൗണ്‍ കാലം മുഴുവനും കോഴിക്കോട് റൂറലിൽ കീഴിലുള്ള 21 സ്റ്റേഷനുകളിലും ഈ ശിക്ഷാ രീതി തുടരാനാണ് തീരുമാനം.