
എറണാകുളം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാത്ത പോളിങ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ലെന്ന് ഹൈക്കോടതി. വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എന്നാൽ, തെരഞ്ഞെടുപ്പ് ഹർജിയായി എൻ.ജി.ഒ യൂണിയനടക്കം ഹൈക്കോടതിയെ വീണ്ടും സമീപിക്കാം. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തെരഞ്ഞെടുപ്പ് ഹർജിയിലൂടെയാണെന്നും റിട്ട് ഹർജിയിലൂടെ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടന സ്ഥാപനമാണെന്നും അവർക്കായി ജോലിയെടുത്ത ഉദ്യോഗസ്ഥർ വോട്ട് ചെയ്തെന്ന് ഉറപ്പാക്കേണ്ട ബാധ്യത കമ്മീഷന് ഉണ്ടെന്നും എന്താണ് ഇനിയുള്ള സാധ്യതയെന്നും കോടതി ചോദിച്ചിരുന്നു.
പല മണ്ഡലത്തിലായുള്ള ഇരുപതിനായിരത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് ഹർജിക്കാർ ഉന്നയിച്ചത്. എന്നാൽ, പോളിംഗിനായി ഫെസിലിറ്റേഷൻ സെന്ററുകൾ ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചകളാണ് വോട്ട് ചെയ്യാൻ കഴിയാത്തതിന് കാരണമെന്നുമാണ് കമ്മീഷൻ കോടതിയിൽ വിശദീകരിച്ചത്. തുടർന്നാണ് ഹർജിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കോടതി തീരുമാനം അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam