പൊന്നമ്പലമേട്ടിൽ പൂജാ സംഘത്തിനൊപ്പമുണ്ടായ ഒരാളെ കൂടി വനം വകുപ്പ് പിടികൂടി

Published : May 28, 2023, 09:45 AM IST
പൊന്നമ്പലമേട്ടിൽ പൂജാ സംഘത്തിനൊപ്പമുണ്ടായ ഒരാളെ കൂടി വനം വകുപ്പ് പിടികൂടി

Synopsis

തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇടുക്കി മ്ലാമല സ്വദേശി ശരത് ടി എസ് ആണ് പിടിയിലായത്. ഇയാൾ പൂജാ സമയത്ത് പൊന്നമ്പലമേട്ടിൽ ഉണ്ടായിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. എങ്കിലും കേസിലെ മുഖ്യപ്രതി പൂജ നടത്തിയ തമിഴ്നാട് സ്വദേശി നാരായണൻ ഇപ്പോഴും ഒളിവിലാണ്.

ഈ മാസം എട്ടിനാണ് തമിഴ്നാട്ടിൽ നിന്നുള്ള സംഘം പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലുമാണ് സംഘം യാത്ര ചെയ്തത്. വനമേഖലയിൽ അനുവാദമില്ലാതെ കടന്ന പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്ത് വന്നതോടെയാണ് വനം വകുപ്പ് അന്വേഷണം തുടങ്ങിയത്.

തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. നാരായണനും സംഘത്തിനും സഹായം ചെയ്ത വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു, ഇടനിലക്കാരൻ ചന്ദ്രശേഖരന്‍, പണമിടപാടിൽ പങ്കാളിയായ ഗവി സ്വദേശി ഈശ്വൻ, നാരായണനെയും സംഘത്തെയും ഗവിയിൽ എത്തിച്ച സൂരജ് പി സുരേഷ് എന്നിവരാണ് കേസിൽ നേരത്തേ പിടിയിലായിരുന്നത്.

കേസിലെ മുഖ്യ പ്രതി നാരായണൻ പത്തനംതിട്ട സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പൊലീസും വനംവകുപ്പും ഇയാളെ പ്രതിചേർത്ത് കേസെടുത്തിട്ടുണ്ട്. നാരായണൻ ഒളിവിലാണ്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാനാണ് വനം വകുപ്പ് തീരുമാനം. ഇതിനായി വനം വകുപ്പ് കോടതിയിൽ തടസ ഹർജി നൽകും.

പൊന്നമ്പലമേട്ടിലേക്ക് പ്രവേശനത്തിന് നിയന്ത്രണമേർപെടുത്തി ഹൈക്കോടതി ഡിവിഷൻ ബഞ്ച്  ഉത്തരവിട്ടിരിക്കുകയാണ്. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് കടക്കരുതെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.  പൊന്നമ്പലമേട്ടിൽ അനധികൃതമായി പ്രവേശിച്ച് പൂജ നടത്തിയ സംഭവത്തിൽ  സ്വമേഥയാ കേസെടുത്ത ശേഷമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇക്കാര്യത്തിൽ വിശദമായ  അന്വേഷണം നടത്താൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി