
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളില്‍ പൂജ നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. കുന്നുമ്മൽ എഇഒയോടാണ് ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ഇന്ന് തന്നെ മേലുദ്യോഗസ്ഥര്‍ക്ക് നൽകുമെന്ന് കുന്നുമ്മൽ എഇഒ അറിയിച്ചു.
ഇന്നലെ രാത്രിയാണ് സ്കൂളിൽ പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് സ്കൂളിലേക്ക് മാർച്ച് നടത്തും. സ്കൂൾ മാനേജരുടെ മകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്.
പൂജ നടന്നത് തന്റെ അറിവോടെയല്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സജിത ടി കെ പറഞ്ഞു. രാത്രി 7 മണിയോടെ നാട്ടുകാർ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരമറിഞ്ഞത്. മാനേജരുടെ മകന്റെ നേതൃത്വത്തിലാണെന്നറിഞ്ഞപ്പോൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. നവമിയുടെ ഭാഗമായി കാലങ്ങളായി പൂജ നടത്താറുണ്ടെങ്കിലും മറ്റ് അവസരങ്ങളിൽ പൂജ പതിവില്ല. സ്കൂൾ ഓഫീസ് റൂമിലടക്കം അതിക്രമിച്ച് കടന്നവർക്കെതിരെ എഇഒയ്ക്ക് പരാതി നൽകുമെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം....